Wednesday 29 August 2012

ഒരു ചിത്രവും കുറച്ചു ചിന്തയും

ചെന്നൈ നഗരത്തിലെ ആദ്യ കുറച്ചു നാളുകള്‍ ഏകാന്തത നിറഞ്ഞതായിരുന്നു. രാവിലെ മുതല്‍ വൈകിട്ട് വരെ വിരസമായ ഒരു പ്രോജെക്ടില്‍ ഒരു പണിയുമില്ലാതെ കുത്തിയിരിക്കും. ആര്‍ക്കും വലിയ കാര്യമായ പണിയൊന്നും ഇല്ലായിരുന്നെങ്കിലും ആരും സംസാരിക്കാന്‍ വരില്ലായിരുന്നു. പണിയുള്ളത് പോലെയിരുന്നാലെ അടുത്ത പ്രാവശ്യം വലിയ സംഭാവന കിട്ടൂ എന്ന് വിശ്വസിച്ചവരായിരുന്നു അവരില്‍ പലരും. പക്ഷെ, അതല്ല ഇവിടെ പറയാന്‍ വന്ന വിഷയം, ഈ ചിത്രം വരച്ചതിനു പിന്നിലെ ഓര്‍മ്മകള്‍ ആണ് പങ്കു വെക്കാന്‍ ഉദ്ദേശിച്ചത്.  അപ്പോള്‍ അതിലേക്കു തന്നെ പോകാം .
ഈ വിരസത വൈകിട്ട്  മുറിയില്‍ എത്തുമ്പോഴും തുടരും. കാരണം എന്റെ സഹമുറിയന്‍മാര്‍ക്ക് എന്റെതിന്റെ നേരെ വിപരീതമായ അവസ്ഥ ആയിരുന്നു. പണിയോടു പണി. പലപ്പോഴും തോന്നിയിട്ടുണ്ട് അവര്‍ ജപ്പാന്‍'ല്‍ ആണെന്ന്.  അങ്ങനെ വിരസമായ ദിവസങ്ങള്‍ നീണ്ടു, ഒരു രണ്ടു മൂന്നു മാസം. വൈകിട്ട് വന്നു നാല് ചപ്പാത്തി പരത്തും, അത് ചുട്ടു തിന്നും. കണ്ട സിനിമകള്‍ തന്നെ ടിവിയില്‍ പിന്നെയും പിന്നെയും കാണും. അങ്ങനെ ഇരിക്കുന്ന ഒരു രാത്രി. ഒന്നും ചെയ്യാനില്ലായിരുന്നു, ഒരക്ഷരം മിണ്ടാമന്‍ ആരുമില്ല. അപ്പോഴാണ് ആ ഞായറാഴ്ച സപ്പ്ളിമെന്റ് ടീപോയില്‍ കിടക്കുനത് ശ്രദ്ധയില്‍ പെട്ടത്. അതില്‍ മോഹന്‍ലാലിന്‍റെ ഒരു ഇന്റര്‍വ്യൂ. ആ ചിത്രം കണ്ടപ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ പൊടിപടലങ്ങള്‍ പിടിച്ചു കിടന്നിരുന്ന, പണ്ടെപ്പോഴോ മറന്നു പോയ ആ ഹോബി വീണ്ടും ഓര്‍മ്മ വന്നു. ചുമ്മാ ഒന്ന് വരച്ചു നോക്കി. അത് ഒരുവിധം ഒത്തു എന്ന് സ്വയം തോന്നിയപ്പോള്‍ ചില അടുത്ത സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് എവിടെയോ സൂക്ഷിച്ചു വെച്ചു. പക്ഷെ സൂക്ഷം കുറച്ചു കൂടി പോയി. കാരണം രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഇന്നലെയാണ് ഈ ചിത്രം വീണ്ടും കണ്ടെടുത്തത്,പഴയ ഏതൊക്കെയോ പുസ്തകങ്ങള്‍ മറിച്ചു നോക്കിയപ്പോള്‍.

ഏകാന്തത ചിലപ്പോള്‍ ഒരനുഗ്രഹമാണ്‌ . അത് നല്‍കുന്ന തീവ്രത ചിലപ്പോള്‍ നമ്മളെ നമ്മുടെ ഉള്ളിന്റെ ഉള്ളിലേക്ക് നോക്കുവാന്‍, സ്വയം ചോദ്യം ചെയ്യുവാന്‍, ചിന്തിക്കുവാന്‍, ഓര്‍മ്മിക്കുവാന്‍, ഓര്‍ത്തു കരയുവാന്‍, ചിരിക്കുവാന്‍ ഒക്കെ വേണ്ടിയുള്ള ഒരു തീപ്പൊരി നമ്മുടെ ഉള്ളിലേക്ക് എറിയുന്നു. നഷ്ടപ്പെട്ടു പോയ പ്രണയം അങ്ങനെ കവിതയായി ജനിക്കുന്നു. എപ്പോഴോ നമ്മെ വേര്‍പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ കഥകളും കഥാപാത്രങ്ങളും ആവുന്നു. അങ്ങനെ ആ നിമിഷങ്ങള്‍ ഏതൊരു വ്യക്തിക്കും ചില നേരങ്ങളില്‍ ഉപകരിക്കുന്നു, നൈമിഷികം മാത്രമാണെങ്കിലും അല്ലെങ്കിലും.

Monday 13 August 2012

ഷവര്‍മ

ഒരു ഇടിത്തീ പോലെയാണ് ആ വാര്‍ത്ത‍ വന്നു വീണത്‌. .... രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തയില്‍ മുങ്ങി നിന്ന ക്യാമറ കണ്ണുകള്‍ പെട്ടെന്ന് അതിലേക്കു ഒന്ന് തിരിഞ്ഞു. സാള്‍ട്ട് ആന്‍ഡ്‌ പെപ്പരിനും , ഉസ്താദ്‌ ഹോടെലിനും ശേഷം മറ്റൊരു ഭക്ഷണ പദാര്‍ത്ഥം വീണ്ടും വാര്‍ത്തകളില്‍ നിരന്നു. ചര്‍ച്ചകളും , റെയ്ഡുകളും,  അവസാനം പവനായി ശവമായി എന്ന് പറഞ്ഞ പോലെയായി ഷവര്‍മയുടെ അവസ്ഥ. കോലില്‍ കുത്തി നില്‍ക്കുന്ന ആ വെന്തു മൊരിയുന്ന ശില്‍പം അങ്ങനെ നമ്മുടെ നാട്ടില്‍ നിന്നും അപ്രത്യക്ഷമായി. ആധുനിക മലയാളി യുവത്വം ആ അകല ചരമത്തില്‍ വേദനിച്ചു.

ഈ കഥ നടക്കുന്നത് ഷവര്‍മ സംഭവത്തിന്റെ ഒരു വര്‍ഷം കഴിഞ്ഞാണ്. ചിക്കന്‍ ബിരിയാണി തിന്ന ഒരു കക്ഷി ആശുപത്രിയില്‍ ആയി. കാര്യം നിസ്സാരം, ഒരു ചെറിയ ബോധക്ഷയം. പക്ഷെ അന്ന് രാത്രിയായിട്ടും ബോധം തെളിഞ്ഞില്ല. ഉറക്കം തന്നെ ഉറക്കം. പിറ്റേന്ന് വെളുപ്പാംകാലം , ആശുപത്രികിടക്കയില്‍ നിന്ന് ചാടി എഴുനേറ്റു അയാള്‍ ഒരൊറ്റ കൂവു. മറ്റു അന്തേവാസികള്‍ ഞെട്ടി എഴുനേറ്റു. ആശുപത്രി പരിസരതുണ്ടായിരുന്ന വീടുകളിലെ കോഴികളും അത് ഏറ്റു പിടിച്ചു.  ഇതേ പോലത്തെ സംഭവം പലയിടത്തായി  അന്നും പിന്നീട് വന്ന ദിവസങ്ങളിലും ആവര്‍ത്തിച്ചു .

ചിക്കന്‍ ബിരിയാണിയും,  ചിക്കന്‍   വറുത്തതും, ചിക്കന്‍ തന്ദൂരിയും എല്ലാം അങ്ങനെ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചു. വൈദ്യശാസ്ത്രം തല പുകഞ്ഞു ആലോചിച്ചു. പലയിടത്തും റെയ്ഡ്‌ നടന്നു. ആര്‍ക്കും ഒന്നും കണ്ടു പിടിക്കാന്‍ ആയില്ല. ചിലര്‍ ഇത് ബാധ ഉപദ്രവം ആണെന്ന് പറഞ്ഞു. മന്ത്രവാദികള്‍ വന്നു, ചുട്ട കോഴിയെ പണ്ട് വായിലേക്കും ഉഗാണ്ടയിലേക്കും ഒക്കെ പറപ്പിച്ചിട്ടുള്ളവര്‍ , പക്ഷെ അവര്‍ക്കും ഈ മനുഷ്യ കോഴികളെ എങ്ങോട്ടും പറപ്പിക്കാനോ  ഇരുത്തിക്കാനോ  ഒന്നും ആയില്ല. മനുഷ്യനും തോറ്റു, ശാസ്ത്രവും തോറ്റു. 
കോഴികള്‍ പേടി സ്വപ്നമായി മാറി. കഴിച്ച എല്ലാവ
ര്‍ക്കും അസുഖം വന്നില്ല. പക്ഷെ അസുഖം വന്നവര്‍ കോഴിയെ തിന്നിരുന്നു. കടിക്കുന്ന പട്ടിയുടെ വായില്‍ കയ്യിടാന്‍ എല്ലാവരും മടിച്ചു. ചില ആര്‍ത്തി മൂത്ത കുറുക്കന്മാര്‍ മാത്രം അതിനു വിരുദ്ധമായി നിന്നു. അവരില്‍ ചിലര്‍ കോഴികളായി മാറി.  

വടിവാളും കൊട്ടുവടിയുമായി പണിക്കു നടന്നു അവസാനം സ്വയം പണി മേടിച്ച മഹാന്മാരും, പ്രസംഗ കലയിലെ നൈപുണ്യം കൊണ്ട് പുട്ടും കടലയും പിന്നെ പലതും കിട്ടാന്‍ കാത്തു നിന്നവരും ഒക്കെ സന്തോഷിച്ചു. കാരണം കോഴികള്‍ അവരുടെ മാധ്യമ സ്ഥാനം കയ്യടിക്കിയിരിക്കുന്നു. ഇനി കുറച്ചു കാലമെങ്കിലും അധികം വിയര്‍ക്കേണ്ടി വരില്ല. കൊടിയുടെ നിറം നോക്കാതെ പലരും ഈ സന്തോഷം പങ്കിട്ടെടുത്തു.  

അവസാനം അത് സംഭവിച്ചു. കോഴിയും മുട്ടയും ഇനി വേണ്ടാ എന്ന്  നാട്ടുകാരും, സര്‍ക്കാരും ഹോടെലുകാരും എല്ലാവരും  കൂടി അങ്ങു തീരുമാനിച്ചു. കോഴി വളര്‍ത്തുന്ന കര്‍ഷകര്‍ ആപ്പിലായി. അവര്‍ പ്രതിഷേധിച്ചു  , പക്ഷെ ഹര്‍ത്താലുകളെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന നാട്ടുകാര്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിച്ചു. കോഴികളെ കരിഞ്ചന്തയില്‍ കിട്ടിയ വിലക്ക്  വില്‍ക്കാന്‍ നോക്കിയവരെ നാട്ടുക്കാര്‍  ഒളിഞ്ഞിരുന്നു കണ്ടു പിടിച്ചു. അവരെ പോലീസിന് കൈമാറി. അഴിമതി സമരമോ, കത്തി കുത്തോ, കലാപമോ, അമേരിക്കന്‍ ആഭ്യന്തര കാര്യങ്ങളോ,സുനന്യയുടെ കല്യാണമോ,കപട സന്യാസിമാരുടെ ലീലകളോ  ഒന്നും ആരും വാര്‍ത്തയാക്കിയില്ല , ആരും അന്വേഷിച്ചുമില്ല. അഴിമതിവീരന്മാര്‍ ഈ അവസരം മുതലെടുത്തു. കമ്മിറ്റ് ഓള്‍ ക്രൈംസ് വെന്‍ സച്ചിന്‍ ഈസ്‌ ബാറ്റിംഗ്, എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍. . കോഴി പ്രശ്നത്തിന്റെ മറവില്‍ പലതും നടന്നു. ആരും മറ്റൊന്നും ഗൌനിച്ചില്ല.  

പച്ചക്കറിയുടെയും, പഴവര്‍ഗങ്ങളുടെയും, മീനിന്റെയും വില കുതിച്ചുയര്‍ന്നു. വരവിനേക്കാള്‍ ചിലവായിരുന്നു സാധങ്ങള്‍ക്ക്. പോരാത്തതിനു ട്രോള്ളിംഗ് നിരോധനം. സസ്യഭുക്കുകള്‍ പൊറുതിമുട്ടി. പണ്ട് ദിവസം പ്രതി കോഴിയെ തിന്നിരുന്നവര്‍ പച്ചക്കറിയിലോട്ടു തിരിഞ്ഞതോടെയാണ് എല്ലാം തകിടം മറിഞ്ഞതെന്നു അവര്‍ക്ക് പിടി കിട്ടി.  തമിഴ് നാട്ടിലെ പച്ചക്കറി കര്‍ഷകര്‍ക്ക് പിടിപ്പതു പണിയായിരുന്നു. എന്നാല്‍ കോഴി ഫാം  നടത്തിയിരുന്നവര്‍ അവിടെ കുറച്ചു കഷ്ടത്തിലായി. കാരണം അവരുടെ ഏറ്റവും വലിയ കസ്റ്റമേഴ്സ് നമ്മള്‍ ആയിരുന്നു. എന്നാലും അവര്‍ മറ്റു കസ്റ്റമേഴ്സ്'നെ  വച്ച്  പിടിച്ചു നിന്നു.  നമ്മുടെ നാട്ടിലെ കോഴി വളര്‍ത്തല്‍ കര്‍ഷകര്‍ എന്ത് ചെയ്യണമെന്നു  അറിയാതെ കഷ്ടത്തിലായി. ചിലരെല്ലാം ഒത്തു ചേര്‍ന്ന് കുറച്ചു കാശു മുടക്കി ബില്ലു അര്‍ജുന്‍ കോഴി വറുത്തതു തിന്നുന്ന ഒരു ഫോട്ടോ എടുത്തു. പക്ഷെ ഒരൊറ്റ പത്രക്കാര് പോലും ആ പരസ്യം ഇടാന്‍ തയ്യാറായില്ല. അങ്ങനെ ഹിറ്റാകും എന്ന് കരുതിയ ബോട്ട് ജെട്ടിയും പൊട്ടി. 

ചില ഡൈ ഹാര്‍ഡ് കോഴി പ്രേമികള്‍, ആരും അറിയാതെ സ്വന്തം വീട്ടില്‍ വെച്ച് കോഴികളെ ചുട്ടു തിന്നാന്‍ നോക്കി. കോഴി വറുത്തതിന്റെ മണം പിടിച്ചോ എന്തോ അയല്‍ക്കാര്‍ അവരെ പോലീസില്‍ ഒറ്റി കൊടുത്തു.  അങ്ങനെ അങ്ങനെ കോഴികള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു.
നാട്ടില്‍ കോഴികള്‍ സ്വച്ചന്തം വിഹരിക്കാന്‍ തുടങ്ങി. കോഴി വളര്‍ത്തല്‍ ജയിലുകള്‍ അവര്‍ക്കായി വാതിലുകള്‍ തുറന്നു കൊടുത്തു. അവര്‍ നാട്ടിലിറങ്ങി ആഘോഷങ്ങള്‍ തുടങ്ങി. നൃത്തവും പാട്ടും ഒക്കെ ആയി അവര്‍ അങ്ങ് അടിച്ചു പൊളിച്ചു. 

അങ്ങനെയിരിക്കെ 2 കോഴികള്‍ ആല്‍മര ചുവട്ടില്‍ ഇരുന്നു രഹസ്യം പറയുന്നു, "ആശാന്റെ ബുദ്ധി സമ്മതിക്കണം. ഈ ബുദ്ധി ആശാന് എവിടുന്നു കിട്ടി."

അതെ, ഇത് കോഴികളുടെ ഒരു വന്‍ പദ്ധതി ആയിരുന്നു. ഷവര്‍മ സംഭവം കഴിഞ്ഞപ്പോള്‍ അവരുടെ ഇടയില്‍ ചിലര്‍ക്ക് തോന്നിയ ബുദ്ധി. അവര്‍ സംഘം ചേര്‍ന്ന് പദ്ധതികള്‍ രൂപപ്പെടുത്തി . രോഗം സ്വയം വരുത്തിയ കുറെ പേരെ ചേര്‍ത്ത് അവര്‍ ചാവേര്‍ പടകള്‍ ഉണ്ടാക്കി, എല്ലാ നഗരത്തിലും എത്തിച്ചു. അവര്‍ രോഗങ്ങള്‍ പരത്തി. അവര്‍ക്ക് നന്നായി അറിയാമായിരുന്നു നമ്മുടെ ഇവിടെ നിയമങ്ങള്‍  എത്ര കൃത്യ നിഷ്ടയായി പാലിക്കുന്നുണ്ടെന്ന്.  പരിശോധനകള്‍ എങ്ങും ഉണ്ടായില്ല,ആരും ശ്രദ്ധിച്ചില്ല. ചാവേര്‍ പട പലയിടത്തും മരിച്ചു വീഴുമ്പോള്‍  മറ്റുള്ളവര്‍ സന്തോഷിച്ചു. ധീര യുദ്ധ വീരന്മാര്‍ക്കു അവര്‍ സ്തുതി പാടി. ഇനി വരുന്നു സ്വാതന്ത്ര്യത്തിന്റെ നാളുകള്‍ .നമ്മള്‍ അവരുടെ വിശ്വാസം കാത്തു. നമ്മള്‍ കതിരില്‍ വളം വയ്ക്കുന്നവര്‍ ആണെന്ന അവരുടെ അറിവ്, അത് അവരെ രക്ഷിച്ചു. അവര്‍ സ്വതന്ത്രര്‍ ആയി. ഭയരഹിതര്‍ ആയി അവര്‍ വിഹരിച്ചു....
അങ്ങനെ ആ കോഴികള്‍ രഹസ്യം പറഞ്ഞു ചിരിക്കുമ്പോള്‍, അവര്‍ അറിഞ്ഞില്ല. പിന്നിലെ പുല്ലിന്റെ മറവില്‍ മേയുന്ന ഒരു പോത്തിനെ. പോത്ത് അവര്‍ പറയുന്നതെല്ലാം കേട്ട്. അവന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടി. പദ്ധതികള്‍ രൂപപ്പെടുത്താന്‍ അവന്‍ ഓടി 

THE DARK KNIGHT RISES...


ഒരു ചെറിയ കുറിപ്പ് :- നാളെ വെണ്ടയും, വഴുതനയും എല്ലാം ഇതറിഞ്ഞാല്‍, എനിക്കാലോചിക്കാന്‍ വയ്യ...

Tuesday 7 August 2012

ഒരു നുണക്കഥ

ഇന്നലെ ഇറങ്ങിയപ്പോഴേ പറഞ്ഞതാണ് രാവിലെ മീറ്റിംഗ് ഉണ്ട് നേരത്തെ വരണം എന്ന്... നേരത്തേ പറഞ്ഞത് കൊണ്ടോ എന്തോ ഇന്ന് നന്നായി താമസിച്ചാണിറങ്ങിയിരിക്കുന്നത്. എന്തെങ്കിലും ഒരു കാരണം പറഞ്ഞേ ഒക്കു, അല്ലാതെ വേറെ വഴിയില്ല. മനസ്സ് നിറയെ  ഓഫീസില്‍ പറയുവാന്‍ വേണ്ടി പഴുതുകളില്ലാത്ത കള്ളങ്ങള്‍ ഒരുക്കുന്നതിന്‍റെ ചിന്തകളാണ്... ഇത് കേട്ട നിങ്ങള്‍ വിചാരിക്കും ഓഫീസില്‍ ആദ്യമായ് താമസിച്ചു ചെല്ലുന്നതായിരിക്കും എന്ന്. എന്നാല്‍ അങ്ങനെയല്ല.... ഇതൊരു പതിവ് രീതി തന്നെയാണ്, അതുകൊണ്ട് പറയുന്ന കള്ളം ഓഫീസിലുള്ളവര്‍ അപ്പാടെ വിശ്വസിച്ചു കളയും എന്ന ഒരു പ്രതീക്ഷയും ഇല്ല... എങ്കിലും രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചു, കിടന്നുറങ്ങിപ്പോയ്, വണ്ടി ലേറ്റ് ആയ്, എന്നൊക്കെ ഉള്ള സ്ഥിരം പല്ലവികള്‍ ഏറ്റു പറയുന്നതിലും ഭേദം എന്തെങ്കിലും സാഹസിക കഥകള്‍..., അല്ലെങ്കില്‍ വല്ല രക്ഷപെടുതലുകളുടെയും കഥകള്‍..., അതുമല്ലെങ്കില്‍ അങ്ങനെ വല്ല ഹീറോയിസവും തുളുമ്പുന്ന കഥകള്‍ പറയുന്നതല്ലേ എന്ന ഒരു വെടക്കുചിന്ത എന്‍റെ മനസ്സില്‍ ഉണ്ടായ്‌. ഒരല്‍പം ഫ്രീ ലാന്‍സിങ്ങും മറ്റു ചില പ്രോജെക്ടുകളുടെ ക്ലൈന്‍സിനേം ഒക്കെ കൈകാര്യം ചെയ്തിട്ടുള്ളതുകൊണ്ട് നാവിനിപ്പോള്‍ നന്നായി കളവു വഴങ്ങും ഒപ്പം മുഖത്തിനും... ഇപ്പൊ വന്നു വന്നു ചിന്തിക്കുന്നതിലും അത് പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു....
 
ഒരഞ്ചു മിനുട്ടില്‍ കൂടുതല്‍ കാക്കേണ്ടി വന്നു ഓഫീസിലേക്കുള്ള ബസ്‌ കിട്ടാന്‍. പതിവ് ബസ്‌ അല്ല, ഏതോ സമയം തെറ്റി വന്ന ബസ്‌.! എന്നെ പോലെ തന്നെ എന്തൊക്കെ വന്നാലും, ഈ ഭൂമി തന്നെ ഇല്ലാതായാലും ശരി കൃത്യ സമയം എന്നൊന്നുണ്ടെങ്കില്‍ അതണുവിട പാലിക്കാത്ത ഒരു പാവം ബസ്‌ .... പുറകിലുള്ള ഏതോ ഒരു ബസ്സിനിട്ടു പണിയും കൊടുത്തു കൊണ്ടുള്ള വരവാണ് എന്ന് റോഡ്‌ നിറഞ്ഞുള്ള അതിന്‍റെ വരവും വേഗതയും കണ്ടാലെ അറിയാം....

 അധികം ആളുകളില്ല രണ്ടു മൂന്നു സീറ്റുകള്‍ കാലി ആണ്. സൈഡ് സീറ്റു നോക്കി ഞാനിരുന്നു. അങ്ങിനെ റോഡിലും റോഡ്‌ സൈഡിലുമായ് ഉള്ളവരെ വിറപ്പിച്ചു കൊണ്ട് ആ പാവം സമയം തെറ്റി വന്ന  ബസ്‌ യാത്ര തുടങ്ങി. ടിക്കറ്റെടുത്തത്തിനു ശേഷം ഞാന്‍ എന്‍റെ അതിസങ്കീര്‍ണമായ ചിന്തകളിലേക്കും വ്യാപ്രതനായ്.. സങ്കീര്‍ണത എന്ന് പറയുമ്പോള്‍, ഒരു കള്ളം മെനഞ്ഞെടുക്കുവാന്‍ വേണ്ടി എന്‍റെ ജീവിതത്തില്‍ ഇത്രയും സര്‍ഗ വേദന അനുഭവിച്ചിട്ടുള്ള ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും..

ഓഫീസിലേക്കുള്ള സമയവും ദൂരവും കുറഞ്ഞു കുറഞ്ഞു വരുന്നു... പാവം ഭ്രാന്ത് പിടിച്ച ബസ്‌ ആണെങ്കില്‍ ഒടുക്കത്തെ സ്പീടിലും.... അതിനനുസരിച്ച് എന്‍റെ ചിന്തയുടെ വേഗതയും കൂടി.... മനസ്സ്,  പഴയ സിനിമാക്കഥകളിലും വായിച്ച പുസ്തകങ്ങളിലുമൊക്കെയ്യായ് അരിച്ചു പെറുക്കുകയാണ് ഒരു കാരണത്തിന് വേണ്ടി... വയറിളക്കം, തലവേദന, ചേട്ടന് വയ്യ, അമ്മൂമ്മേം കൊണ്ട് ഹോസ്പിറ്റലില്‍, അച്ഛന് മരുന്ന് വാങ്ങല്‍ എന്ന് വേണ്ട കൂട്ടുകാരന്‍റെ ചേട്ടന്‍റെ അമ്മാവന്‍റെ ഉപ്പൂപ്പാന്‍റെ  അനുജത്തീടെ കല്യാണം വരെ കാരണമാക്കിട്ടുണ്ട്.... എന്തെങ്കിലും പുതിയതൊന്നു  കണ്ടു പിടിച്ചേ പറ്റു.... അത്രയും ശക്തമായതോന്നു.... കാരണം അത്രയ്ക് താമസിച്ചേ!!!  ഇപ്പൊ മനസ്സിലായില്ലേ.... ആ സര്‍ഗ വേദന..... അതെത്ര ആഴത്തിലുള്ളതാണ് എന്ന്....

പെട്ടന്നായിരുന്നു ആ ബ്രയ്ക്!!! ആലോചിച്ചു തലനിറച്ചു വച്ചിരിക്കുന്ന കള്ളങ്ങളുടെ ഭാരം കൊണ്ടോ എന്തോ ചെന്നിടിച്ചത് മുന്നിലെ സീറ്റിന്‍റെ ഹാന്‍ഡില്‍ബാറില്‍.... ചുറ്റുപാടും ചെറുതായൊന്നു കറങ്ങി എന്ന് തോന്നുന്നു... ചില നക്ഷത്ര പകര്‍ച്ചകളും കണ്ടു (എണ്ണാന്‍ പറ്റിയില്ല ). നെറ്റിയും തിരുമ്മിക്കൊണ്ട് നേരെ അടുത്തിരുന്നവനെ നോക്കി... ഹൊ! സമാധാനം! ആശ്വാസം! അവനും നെറ്റി തിരുമ്മുകയാണ്, എനിക്ക് മാത്രമല്ല അവനും കിട്ടി... ! എന്താണ് സംഭവിച്ചതെന്നറിയുന്നതിനു മുന്‍പ് ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. കരച്ചിലിന്‍റെ ശബ്ദം ഉയര്‍ന്നുയര്‍ന്നു വരുന്നു ഒപ്പം ആ അമ്മയുടെയും.... ബ്രയ്കിന്‍റെ ആഘാതത്തില്‍ മുന്‍ സീറ്റിലെ ഒരമ്മയുടെ ഒക്കത്തിരുന്ന  കൈ കുഞ്ഞ് വഴുതി വീണു.... സീറ്റിനു ചുറ്റും കൂടി നിന്ന ആളുകളെ വകഞ്ഞു മാറ്റി ഞാന്‍ നോക്കുമ്പോള്‍ അമ്മയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിന്‍റെ നെറ്റി പൊട്ടി ചോര ഒഴുകുന്നു.

കുട്ടി ഏങ്ങലടിച്ചു കരയുന്നു... ചുറ്റും കൂടി നില്‍ക്കുന്നവര്‍ പരസ്പരം നോക്കുകയാണ്... പെട്ടന്ന് ആ കുട്ടിയെ ആശ്പത്രിയിലെത്തിക്കണം അതെല്ലാവര്‍ക്കും അറിയാം പക്ഷെ ആര് കൊണ്ട് പോകും ? അതാണ്‌ ആ നോട്ടത്തിന്‍റെ അര്‍ത്ഥം. എല്ലാവര്‍ക്കും അവരവരുടെ തിരക്കുകള്‍... അവരവരുടെ ലോകം... അവരവരുടെ ജീവിതം... വേറെ ആരുമില്ലല്ലോ അതില്‍.... ദാ... അങ്ങനെയൊരു നോട്ടം എന്‍റെ മുഖത്തേക്കും. അതി വിദഗ്ദ്ധമായ് ആ നോട്ടത്തില്‍ നിന്നും ഞാനും എന്‍റെ മുഖം മാറ്റി... നോക്കിയത് ചോരയില്‍ കുളിച്ചു ഏങ്ങലടിച്ചു കരയുന്ന ആ കൈകുഞ്ഞിന്‍റെയും, കുഞ്ഞിനെ വാരിയെടുത്ത് എന്ത് ചെയ്യണം എന്നറിയാതെ അങ്കലാപ്പോടെ, വെപ്രാളത്തോടെ കരയുന്ന ആ ആമ്മയുടെയും മുഖത്തെക്ക്.. മനസ്സൊന്നു പിടഞ്ഞു.... "ഡാ വേഗം അവരെ അശ്പത്രിയിലെത്തിക്ക് " എന്ന് മനസ്സ് പറയുന്നു... പക്ഷെ ശരീരം അനങ്ങിയില്ല... ഞാന്‍ അവിടെ തന്നെ നിന്നു... ഒരു തരം അപകടകരമായ നിസ്സംഗത... എന്ത് ചെയ്യണം എന്നറിയാത്ത ഒരുപക്ഷെ അറിയുമെങ്കിലും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന ഈ ഒരു നിമിഷം. ഇത് പുതുതല്ല പല സന്ദര്‍ഭങ്ങളില്‍...  ഒരിക്കലെങ്കിലും ഈ ഒരു നിമിഷത്തെ പൊട്ടിച്ചെറിയാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഞാനുമൊരു മനുഷ്യനായേനെന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. അപ്പോള്‍... ഇക്കൂട്ടത്തില്‍ മനുഷ്യരാരുമില്ലെ...?

പക്ഷെ അങ്ങിനെ  അധിക സമയം കാക്കേണ്ടി വന്നില്ല മനുഷ്യന്മാരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.. കണ്ടക്ടറും യാത്രക്കാരനായ ഒരു ചെറുപ്പക്കാരനും. കണ്ടക്ടര്‍ ആ അമ്മയുടെ കയ്യില്‍ നിന്നും കുട്ടിയെ വാങ്ങി,ഉടന്‍ തന്നെ ചെറുപ്പക്കാരന്‍ ചാടി ഇറങ്ങി ഒരു കാര്‍ കൈ കാട്ടി നിര്‍ത്തിച്ചു... ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കാറില്‍ ഉള്ളതും മനുഷ്യന്‍ തന്നെ.... ആ ചെറുപ്പക്കാരനും കാറുകാരനും കൂടി അമ്മയെയും കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു....

നിമിഷ നേരങ്ങള്‍ കൊണ്ട് ആ സീന്‍ അവസാനിച്ചു.... കൂടി നിന്നവര്‍ ഡ്രൈവറുടെയും കുറുക്കു ചാടിയവന്‍റെയും അശ്രദ്ധയെ പഴിച്ചു കൊണ്ടും പിറുപിറുത്തുകൊണ്ടും തങ്ങളുടെ സീറ്റുകളിലേക്ക് മടങ്ങി, കൂടെ ഞാനും. പക്ഷെ അപ്പോഴും എന്‍റെ അന്ധാളിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല... സീറ്റിലെത്തി ഒരല്പം സമയം എടുത്തു പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുവാന്‍. അതുവരെ അവ്യക്തമായ്‌ കേട്ടിരുന്ന പിറുപിറുക്കലുകളും വണ്ടിയുടെ ശബ്ദവും ഒക്കെ പതുക്കെ എന്‍റെ ബോധത്തിലേക്ക്‌ തിരിച്ചെത്തി.

ബസ്‌ വീണ്ടും യാത്ര തുടങ്ങി
, യാത്രക്കാര്‍ കൈകാര്യം ചെയ്യും എന്ന് പേടിച്ചിട്ടോ എന്തോ!  ഇപ്പോള്‍ പഴയ ആ വേഗത ഇല്ല. എന്‍റെ ചിന്ത വീണ്ടുമാസംഭവത്തിലേക്കെത്തി, കട്ടി മീശയും നിറയെ താടിയും ഉള്ള ആ ചെറുപ്പക്കാരന്‍റെ മുഖവും  പ്രവൃത്തിയും മനസ്സില്‍ പതിഞ്ഞുപോയിരികുന്നു. ആര്‍ക്കും ആദരവ് തോന്നുന്ന  പ്രവൃത്തി .

ഹോണ്‍ മുഴക്കി പാഞ്ഞു പോയ ട്രെയിനിന്‍റെ ശബ്ദം കേട്ടാണ് ഞാന്‍ വീണ്ടും ചിന്തയില്‍ നിന്നുണര്‍ന്നത്‌. ഓവര്‍ ബ്രിഡ്ജ് എത്തിയിരിക്കുന്നു. വരുന്ന മൂന്നാമത്തെ സ്റ്റോപ്പില്‍ ഇറങ്ങി ഒരു 250 മീറ്റര്‍ നടന്നാല്‍ ഓഫിസായ്. ദൈവമേ!! ഓഫീസ് എത്താറയ്‌! ഇനിയും എന്ത് കള്ളം പറയണം എന്ന് കിട്ടുന്നില്ല. വീണ്ടും ടെന്‍ഷന്‍.. എന്തെങ്കിലും കാര്യമായ കാര്യം പറഞ്ഞേയോക്കു അല്ലാതെ  നില്‍ക്കകള്ളി ഇല്ലാത്ത അവസ്ത്ഥ! മനസ്സ് വീണ്ടും കള്ളത്തരങ്ങളുടെ പറുദീസയും തേടി യാത്ര പുറപ്പെടുവാന്‍ ഒരുങ്ങി പക്ഷെ വേണ്ടി വന്നില്ല! തൊട്ടു മുന്‍പ് നടന്ന സംഭവത്തില്‍ അവന്‍ ഉടക്കി. അതില്‍ രക്ഷപെടുത്തിയ ചെറുപ്പക്കാരന്‍ എന്ന കഥാപാത്ത്രത്തെ മാറ്റി എന്നെ തന്നെ പ്രതിഷ്ട്ടിച്ച് യജമാന സ്നേഹം കാട്ടി.

ആ പിഞ്ചു കുഞ്ഞിനെ രക്ഷിക്കാന്‍ സമയോജിതാമായ് ഇടപെട്ടത് കൊണ്ട് മാത്രം താമസിച്ചു വന്ന എനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് ആദരവും ബഹുമാനവും പക്ഷെ എന്നെ അടുത്തറിയുന്ന കണ്ണുകളില്‍ ഞാന്‍ കണ്ടത് സംശയവും! ചെറുതായ് ഒന്ന് ചൂളിപ്പോയ് പക്ഷെ ഞാന്‍ അത് മുഖത്ത് കാട്ടിയില്ല... ഓഫീസില്‍ എന്‍റെ പ്രവൃത്തി സംസാരമായ്. ആ കള്ളം അങ്ങനെ പടരുന്നത്‌ എന്നെ ലേശം ആലോസരപ്പെടുത്തിയെങ്കിലും മറ്റുള്ളവരുടെ ബഹുമാനത്തോടെ ഉള്ള നോട്ടം കാണുമ്പോള്‍ ഞാന്‍ എവറസ്റ്റ് കീഴടക്കിയോ എന്നൊരു സംശയം എന്‍റെയുള്ളില്‍ അറിയാതെ തോന്നിപ്പോയ്‌... എല്ലാവരും അഭിനന്ദിക്കുന്നു എന്തോ നല്ല കാര്യം ഞാന്‍ ചെയ്തത്രേ...
അങ്ങനെ വെയിലുറച്ചുകഴിഞ്ഞിട്ടും എവറസ്റ്റ് കൊടുമുടിയില്‍ നിന്നിറങ്ങാന്‍ ഞാന്‍ കൂട്ടാക്കിയില്ല.. സമയം  പതിനൊന്നരയോടടുത്തു. ഞങ്ങളുടെ CEO -യും എത്തി. അപ്പോഴാണ്‌ ആ വിവരം എന്‍റെ ചെവിയിലെത്തിയത്. എല്ലാവരും കൂടി ച്ചേര്‍ന്നു ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് എന്നെ അഭിനന്ദിക്കാന്‍ പോവാത്രേ ! ദൈവമേ ഞാന്‍ പറഞ്ഞത് മൊത്തം കള്ളം! ദെ അതിന്റെ പേരില്‍ പത്ത് നൂറ്റമ്പത് പേരെ വിളിച്ചു ചേര്‍ത്ത് മീറ്റിങ്ങും അഭിനന്ദനവും! ഒന്ന് വിറച്ചു! അതൊഴിവാക്കാന്‍ ഞാനാവുന്നത്ര ശ്രമിച്ചു. പക്ഷെ നടന്നില്ല, മണ്ണാങ്കട്ട! എങ്ങാനും, ആ സംഭവം കണ്ട ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ന്നു... പരസ്യമായ് അതവര്‍ മീടിങ്ങിനിടയില്‍ പറഞ്ഞാല്‍... പിന്നെ.... ഓര്‍ക്കാന്‍ കൂടി വയ്യ...

മടിച്ചു നിന്ന എന്നെയും വലിച്ചു കൊണ്ട് അവര്‍ കോണ്‍ഫറന്‍സ് റൂമില്‍ എത്തി. എല്ലാവരും അവിടെയുണ്ട് CEO യും, PM ഉം, TL ഉം, സഹ പ്രവര്‍ത്തകരും എല്ലാവരും.എനിക്കുള്ള അഭിനന്ദനവും, ഇത്തരം പ്രവൃത്തികള്‍ ആലോചിച്ചു നില്‍ക്കാതെ ചെയ്യേണ്ടതിന്‍റെ ആവശ്യകതയും ജീവന്‍റെ വിലയും ഒക്കെ പറഞ്ഞു ഒരു  പത്ത് മിനിറ്റ് മീറ്റിംഗ്. ജീവന് വിലയുണ്ടോ?  പിന്നേ... മാര്‍കെറ്റില്‍ പല വിലയല്ലെ.. കോഴി ജീവന് കിലോ ഇത്ര! ആട് ജീവന് കിലോ ഇത്ര! ഓ..! അപ്പൊ ജീവന് കിലോ കണക്കാണല്ലേ! എനിക്കെന്‍റെയോരോ നിമിഷത്തിനും മണിക്കൂറുകളുടെ വിലയായിരുന്നു. ഒടുവില്‍ CEO യും സംസാരിച്ചു കഴിഞ്ഞു, മീറ്റിംഗ് പിരിഞ്ഞു, ഓരോരുത്താരായ് കോണ്‍ഫറന്‍സ് റൂമിന് വെളിയിലേക്കിറങ്ങിത്തുടങ്ങി... ഒന്നും സംഭവിച്ചില്ല...

കോണ്‍ഫറന്‍സ് റൂം രണ്ടാം നിലയിലാണ്, ഞങ്ങള്‍ റൂമില്‍ നിന്നു വെളിയില്‍ ഇറങ്ങി വരാന്തയില്‍ എത്തി. ഓഫീസ് ബോയ്‌ ഒരു ട്രേയില്‍ ലഡ്ഡു വിതരണം നടത്തുന്നുണ്ട്. അവിടെ നിന്നു നോക്കിയാല്‍ താഴെ ഓഫീസിനു മുന്‍വശവും റോഡും ഒക്കെ കാണാം.  ഇറങ്ങി വരുന്നവരില്‍ പലരും  എന്നെ നോക്കി ചിരിക്കുന്നു, കൈതരുന്നു, ചിലര്‍ തോളത്തു തട്ടി അഭിനന്ദിക്കുന്നു. ശരിക്കും പറഞ്ഞാല്‍ കള്ളം പറഞ്ഞതിന്‍റെ കുറ്റബോധമൊക്കെ ഇപ്പോളെന്നെവിട്ടു പോയ്പ്പോയ്. അങ്ങനെ ഒരു കള്ളം പറഞ്ഞി
ല്ലായിരുന്നു എങ്കില്‍ ഇന്നൊന്നും സംഭാവിക്കില്ലായിരുന്നു പക്ഷെ പറഞ്ഞത് കൊണ്ട് എന്തൊക്കെ നേട്ടങ്ങള്‍ ഉണ്ടായ്‌. ഓ അല്ലേലും ഇക്കാലത്ത് കള്ളത്തരങ്ങള്‍ ഒന്നും ഇല്ലാതെ ജീവിക്കാന്‍ പറ്റുകേല എന്ന് പറയുന്നത് നെരാന്ന തോന്നണേ... അല്ലെ... ഇതെങ്ങനെ കള്ളമാകും നടന്നതല്ലെ... പിന്നെ ഒരു കഥാപാത്രത്തെ മാറ്റി പകരം ഞാന്‍ ആണെന്ന് പറഞ്ഞു അതത്ത്ര വല്യ തെറ്റൊന്നുമല്ലല്ലോ ...

ഇങ്ങനെ ഓരോന്നാലോചിച്ച്, ചെയ്ത വൃത്തികേടിനേയും ന്യായികരിച്ചു കൊണ്ട്   ഞാന്‍ നിന്നപ്പോള്‍, ഒരു ഷേക്ക്‌ ഹാന്‍ഡ്‌, നനുത്ത മൃദുത്വമാര്‍ന്ന കൈകള്‍. ആരാണെന്നറിയാന്‍ ആകാംഷയോടെ  ഞാന്‍ ആ കൈകളുടെ ഉടമസ്ഥന്‍റെ മുഖത്തേക്ക് നോക്കി. ഞങ്ങളുടെ CEO. ചിരിച്ചു സന്തോഷമാര്‍ന്ന മുഖത്ത് നിന്നും ചോരത്തുള്ളികള്‍ പോടിയുന്നുണ്ടോ എന്ന് തോന്നി പോകും അത്രയും ഉര്‍ജ്വസ്വല്ലതയാര്‍ന്ന മുഖം. ആരെയും കീഴടക്കാന്‍ കെല്‍പ്പുള്ള നോട്ടം... തൂവെള്ള ഷര്‍ട്ടും കറുത്ത പാന്‍സും ഷൂവും, ആര്‍ക്കും ബഹുമാനം തോന്നി പോകുന്ന കാഴ്ച്ച. വളരെ ഫോര്‍മലായ് തന്നെ ഞാന്‍ ഒരു നന്ദി പറഞ്ഞു!


 "രാവിലെ ഇറങ്ങിയപ്പോള്‍ താടിം മീശേം ഒക്കെ ഉണ്ടായിരുന്നല്ലോ ഇവിടെ വന്നു കഴിഞ്ഞു ക്ലീന്‍ ഷേവ് ചെയ്തോ ?" ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം കേട്ട് , മനസിലായില്ല എന്ന ഭാവത്തില്‍ ഞാനാമുഖത്തേക്ക് നോക്കിയപ്പോള്‍, ചിരിച്ചുകൊണ്ടുതന്നെ കണ്ണുകള്‍ അടച്ചു കാണിച്ചിട്ട് കാബിനിലേക്ക്‌ കയറിപ്പോയ്. എനിക്കൊന്നും മനസ്സിലായില്ല... എന്താണങ്ങനെ പറഞ്ഞത്? എന്തോ ഉന്നം വെച്ച് പറഞ്ഞതാണ് അതുറപ്പ്‌! 

എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ നില്‍ക്കുമ്പോള്‍ ഓഫീസ് ബോയ്‌ കാലിയാകാറായ ട്രേയില്‍ ലഡ്ഡുവുമായ് എത്തി.  ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി. പറഞ്ഞു മടുത്തു ഇനിയുമെന്നെക്കൊണ്ട് പറയിപ്പിക്കല്ലേ എന്ന ദയനീയ സ്വരത്തില്‍ അയാള്‍ "CEO പുതിയ കാര്‍ എടുത്തു അതിന്‍റെ ചിലവാ... ദെ അതാ വണ്ടി.  " അയാള്‍ ചൂണ്ടി കാട്ടിയടത്തെക്ക് ഞാന്‍ നോക്കി... രണ്ടാം നിലയില്‍ നിന്നു ഓഫീസ്  മുറ്റത്തേക്ക്‌ നോക്കിയപ്പോള്‍ എനിക്ക് ശരിക്കും ഒരു വിറയല്‍ അനുഭവപ്പെട്ടു.... ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെ, വെയില്‍ ഇല്ലഞ്ഞിട്ടു പോലും ഞാന്‍ വിയര്‍ത്തു. B P കൂടിയതോന്നുമല്ല ഓഫീസ് മുറ്റത്തു ദെ കിടക്കുന്നു ഒരു പുത്തന്‍ ഫിയസ്റ്റ!  ആ കുട്ടിയേയും കൊണ്ട് പോയ അതെ കാര്‍!! . മനസ്സില്‍ വെട്ടിയത് വെള്ളിടിയാണോ കണ്ണൂരിലെ വടിവാളാണോ എന്നൊന്നും എനിക്കറിയില്ല... എന്തായാലും കൊണ്ടത്‌ സ്ഥാനത്ത് തന്നെയാ... ആ അമ്മയുടെയും കുട്ടിയുടെയും താടിയുള്ള ചെറുപ്പക്കാരന്‍റെയും ഒക്കെ മുഖം ആ ഒരു നിമിഷത്തില്‍ മനസ്സില്‍ നിറഞ്ഞു.കുറച്ചു നേരത്തേക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ! ബസ്സില്‍ വച്ചുണ്ടായ അതെ അവസ്ഥ!.

എന്തൊക്കെ ആയാലും ശരി  ഈ
ഒരു സംഭവത്തിനു ശേഷം കുറെ ഗുണങ്ങള്‍ ഉണ്ടായ്‌. താമസിച്ചു ഓഫീസില്‍ ചെല്ലുന്നത് നിര്‍ത്തി,  സത്യസന്ധന്‍ ആയില്ലെങ്കിലും! വെറുതെ കള്ളം പറയുന്നതു നിര്‍ത്തി, ഒരപകടം ഉണ്ടായാല്‍ സഹായിക്കാന്‍ പഠിച്ചു. പക്ഷെ കാര്യമിതിപ്പോ ഇങ്ങനൊക്കെയാണെങ്കിലും എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ പറയുന്നതു ഇത് ഇങ്ങനെ എത്ര നാള്‍ ഉണ്ടാകും എന്നത്  കണ്ടറിയാം എന്നാണ്!