Sunday 21 October 2012

അയാളും ഞാനും തമ്മില്‍...

അയാളും ഞാനും തമ്മില്‍...കണ്ടിരുന്നപ്പോള്‍ നേരം പോയതറിഞ്ഞില്ല. വര്‍ത്തമാനവും, ഫ്ലാഷ് ബാക്കും ഇടചേര്‍ത്തി കഥ പറയുന്ന രീതിയില്‍ ഒത്തിരി നല്ല സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിന്റെ ഗണത്തിലേക്ക് ഈ സിനിമയും...അശ്ലീലവും അസഭ്യവും മാത്രാമല്ല നവ യുഗ സിനിമ എന്ന് മനസ്സിലാക്കാന്‍ ഈ ചിത്രം സഹായിക്കും.
കര്‍ത്തവ്യം മറക്കുന്ന ഡോക്ടര്‍മാരും, ഒന്ന് പറഞ്ഞു രണ്ടാമതത്തിനു ഡോക്ടറെയും ആശുപത്രിയും തല്ലി പൊളിക്കുന്ന സാമൂഹിക വിരുദ്ധരും, തട്ടിപ്പും വെട്ടിപ്പും കാണിചു നടത്തുന്ന ആശുപത്രിക്കാരും നമുക്ക് ഒരു വേര്‍ക്കാഴ്ചയും വാര്‍ത്തയും അല്ല. ആ കാഴ്ചയാണ് ഈ സിനിമ എന്നും പറയാം. ആ കാഴ്ചപ്പാടിലേക്ക്‌ നിറം പകര്‍ത്താന്‍ കുറച്ചു തമാശയും പ്രണയവും എല്ലാം, അങ്ങനെ ഒരു നല്ല സിനിമ കാഴ്ചക്കാരന്റെ മുന്നില്‍ നിറഞ്ഞു നില്‍ക്കും. കുറെ നാളുകള്‍ക്കു ശേഷം പ്രിത്വിരാജിന്റെ നല്ല ഒരു പ്രകടനവും സിനിമയും എത്തുകയാണ്. അതില്‍ അദ്ധേഹത്തെ പോലെ തന്നെ നമുക്കും ആശ്വസിക്കാം. പ്രതാപ് പോത്തന്‍, നരൈന്‍, റിമ, രമ്യ നമ്പീശന്‍ എല്ലാരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിരിക്കുന്നു.
ലാല്‍ ജോസ്, Diamond Necklace നു ശേഷം തന്റെ അടുത്ത ചിത്രം മികച്ചതാക്കിയിരിക്കുന്നു. ബോബ്ബി സഞ്ജയ് ഒരുക്കിയിരിക്കുന്ന കഥാഗതിയും തിരക്കഥയും ഈ സിനിമയുടെ വിജയത്തില്‍ നല്ലൊരു പങ്കു വഹിക്കുന്നു.
സിനിമാടോഗ്രാഫിയും, എഡിറ്റിങ്ങും ഗാനങ്ങളും മികവു പുലര്‍ത്തുന്നു.
Overall Rating :- 4 / 5

Wednesday 3 October 2012

ട്രിവാന്‍ഡ്രം ലോഡ്ജ്

ബ്യുടിഫുല്‍ എന്നാല്‍ മനോഹരം, ആ പേരില്‍ ഇറങ്ങിയ ചിത്രം മനോഹരം ആയിരുന്നു. അതെ ടീം, VK പ്രകാശിന്റെ സംവിധാനത്തില്‍ അനൂപ്‌ മേനോന്റെ തിരകഥയില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഇറങ്ങുമ്പോള്‍ അത് അതിമനോഹരം ആകുമെന്ന് പ്രതീക്ഷിച്ചാല്‍ തെറ്റ് പറയാനാവില്ല. പക്ഷെ തികച്ചും വിപരീതം ആയി തോന്നപ്പെട്ടു. എന്താണ് പറയാന്‍ ഉള്ളത് എന്ന് ആര്‍ക്കും വ്യക്തമായ ധാരണ ഉള്ളതായി തോന്നിയില്ല. ബ്യുടിഫുള്‍ കഥക്ക് വേ
ണ്ടിയുള്ള സിനിമ ആയിരുന്നെങ്കില്‍ ഇത് സിനിമയ്ക്കു വേണ്ടിയുള്ള ഒരു കഥ, അല്ലെങ്കില്‍ ഒരു ഏച്ചുക്കെട്ടല്‍ ആയി തോന്നി. ഓരോ സീനും തമ്മില്‍ ഒരു ഇഴുകിച്ചേരല്‍ ഉള്ളതായി തോന്നിയില്ല. അതേ കാരണത്താല്‍ തന്നെ സിനിമ എന്നുള്ളതിനേക്കാള്‍ സീനുകളുടെ ഒരു നിരയാണ് ഇതെന്നാണ് തോന്നിയത്. 


ട്രിവാന്‍ഡ്രം ലോഡ്ജില്‍ താമസിക്കുന്ന കുറച്ചു അന്തേവാസികള്‍ , അതില്‍ ഒരാളാണ് അബ്ദു. തന്റെ ജീവിതത്തില്‍ ഇത് വരെ ഒരു സ്ത്രീകളെയും അടുത്തറിയുവാന്‍ സാധിക്കാത്ത ഒരു യുവാവ്.വിവാഹ ബന്ധം വേര്‍പ്പെടുത്തി അവിടെ കഥയെഴുതാന്‍ എത്തുന്ന പെണ്‍കുട്ടി, സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവള്‍ , ഉടമസ്ഥന്‍ രവിശങ്കര്‍ അങ്ങനെ അങ്ങനെ കുറച്ചു കഥാപാത്രങ്ങള്‍ . അവരുടെ ജീവിതവും ആഗ്രഹങ്ങളും പറഞ്ഞു പോകുന്ന കഥ.

ന്യൂ ജനറേഷന്‍ സിനിമകളില്‍ ധാരാളമായി കാണുന്ന പച്ചയായ ആവിഷ്കാരം ഇവിടെ പക്ഷെ കുറച്ചു അസഭ്യതയിലേക്ക് ചാഞ്ഞു നില്‍ക്കുന്നതായി അനുഭവപ്പെട്ടു. കഥയുടെ സ്വാഭാവിക ഗതിക്കു വേണ്ടി അത്തരം പാതകളില്‍ നീങ്ങുന്നതില്‍ കുഴപ്പമില്ല. അത് നമ്മള്‍ തൂവാനത്തുമ്പികളിലും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും വൈശാലിയിലും ഒക്കെ കണ്ടിട്ടുണ്ട്. അത് പക്ഷെ ഒരിക്കലും ഒരു അസഭ്യമായി അല്ലെങ്കില്‍ ഒരു ഏച്ചുക്കെട്ടല്‍ ആയി അനുഭവപ്പെട്ടിട്ടില്ല. കാരണം അത് കഥയുടെ ഭാഗമായിരുന്നു, അതുമായി ലയിച്ചു നില്‍ക്കുന്നതായിരുന്നു. പക്ഷെ ഇവിടെ അത് എത്തിനില്‍ക്കുമ്പോള്‍ പലയിടത്തും അത് അനാവശ്യമായി പോയതായി തോന്നി. പലരും അത്തരം സീനുകള്‍ക്ക് കയ്യടിക്കുന്നുണ്ടായിരുന്നു, അപ്പോള്‍ തോന്നി ഈ കരഘോഷങ്ങള്‍ക്ക് വേണ്ടി ബോധപൂര്‍വം വെച്ച് കെട്ടിയ രംഗങ്ങള്‍ അല്ലെ അത്.
ചില മേഖലകളില്‍ പക്ഷെ ചിത്രം ഒരു ഉയിര്‍പ്പിന്റെ പ്രതീക്ഷകള്‍ നല്‍കി, പിന്നീട് പരാജയപ്പെട്ടു. ചില കാര്യങ്ങള്‍ ചിത്രം തുറന്നു പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും , അനൂപ്‌ മേനോന്റെ കഴിഞ്ഞ കഥകളില്‍ പലയിടത്തും പറഞ്ഞ വിഷയങ്ങള്‍ തന്നെയല്ലേ അതൊക്കെ. പലയിടത്തും അവ്യക്തത അനുഭവപ്പെട്ടു.

അഭിനയത്തിന്റെ കാര്യത്തില്‍ പക്ഷെ എല്ലാവരും മികച്ചു നിന്നു. ജയസൂര്യ അവതരിപ്പിച്ച അബ്ദു വളരെ നിഷ്കളങ്കനായി തന്നെ സ്ക്രീനില്‍ നിറഞ്ഞു നിന്നു. അനൂപ്‌ മേനോന്‍ തന്റെ സ്വതസിദ്ധ നാച്ചുറല്‍ രീതിയില്‍ ഗംഭീരമായി തന്നെ പ്രകടനം കാഴ്ച വെച്ചു. സൈജു കുറുപ്പും, തെസ്നി ഖാനും നിലവാരമുള്ള പ്രകടനം കാഴ്ച വെച്ചു.

ചിത്രത്തിന്റെ ടെക്നിക്കല്‍ ആസ്പെക്ട്ടില്‍ ഒരു സാധാരണക്കാരന് കണ്ടു പിടിക്കാന്‍ പറ്റുന്ന ഒരു പിഴവും ഇല്ല. എം ജയചന്ദ്രന്‍ ഈണം നല്‍കിയ പാട്ടുകള്‍ പക്ഷെ വ്യത്യസ്തത പുലര്‍ത്തിയില്ല. തികച്ചും സാധാരണയായി തോന്നി, ഈണങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല .

എടുത്തു പറയേണ്ട ഒരു അഭിപ്രായം ഉണ്ട്. തൂവാനത്തുമ്പികളിലെ തങ്ങള്‍ ഒരു വേറിട്ട വേഷമായിരുന്നു. ക്ലാരയുമായി ജയകൃഷ്ണന്‍ തങ്ങളുടെ മുറിയുടെ താഴെ കാറില്‍ ചെന്ന് നിര്‍ത്തി, ജയകൃഷ്ണന്‍ തങ്ങളെ കണ്ടു അയാളുടെ വീടിന്റെ താക്കോല്‍ വാങ്ങാന്‍ പോകുന്ന ആ സീനിലെ അഭിനയം മാത്രം മതി തങ്ങളെ വ്യത്യസ്തനാക്കാന്‍.. ഇവിടെ ഒരു സീനില്‍ അതെ തങ്ങള്‍ എത്തുന്നുണ്ട്. തൂവാനത്തുമ്പികളുടെ അതേ BG SCORE പിന്നണിയില്‍ കേള്‍പ്പിച്ചു കൊണ്ട്. തങ്ങള്‍ എന്ന പത്മരാജന്റെ ആ നല്ല കഥാപാത്രത്തെ ഇതിലോട്ടു വലിച്ചു വീഴ്തണ്ടിയിരുന്നില്ല, ആ പഴയ തങ്ങളുടെ മനോഹാരിത ഇവിടെ ഇല്ല. അതിനു കാരണം ആ ഏച്ചുക്കെട്ടല്‍ തന്നെ.

ബ്യുടിഫുള്ളിനു ശേഷം അതേ ടീം മറ്റൊരു ചിത്രം ഇറക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ നിറഞ്ഞിരുന്നു. രണ്ടു ദിവസം മിനക്കെട്ടാണ് ഇതിനു ഒരു ടിക്കറ്റ്‌ ഒപ്പിച്ചത്. അത്രയ്ക്ക് ഇതില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. എന്നാല്‍ നിരാശാജനകം എന്ന് പറയേണ്ടി വരുന്നതില്‍ വളരെ വിഷമം ഉണ്ട്. VK പ്രകാശില്‍ നിന്നും അനൂപ്‌ മേനോനില്‍ നിന്നും പ്രതീക്ഷത്തിന്റെ അടുത്ത് നിന്നു വളരെ അകലെയാണ് ഈ ചിത്രം . പക്ഷെ പിന്മാറുകയോ അവരില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. കാരണം അവരുടെ ചരിത്രം അവരുടെ കഴിവുകള്‍ തെളിയിച്ചതാണ്, അവര്‍ അതിമനോഹരമായ ചിത്രങ്ങള്‍ ഇനിയും കാഴ്ച വെയ്ക്കും എന്ന് ഉറപ്പാണ്.

Rating : 2 / 5
Below Expectations

Friday 21 September 2012

പാളയന്തോടന്‍

നാലുദിവസവും ചില്ല്വാനവുമായി, ഭൂതങ്ങളെന്നോടു കോപിച്ചിരിക്കുകയാണ്.... മലംഭൂതങ്ങള്‍!!! എങ്ങനെ കോപിക്കാതിരിക്കും അമ്മാതിരി തീറ്റയല്ലായിരുന്നൊ കഴിഞ്ഞ ഒരാഴ്ച്ചയായിട്ട്... ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈയ്യ്, ചിക്കന്‍ 65, ചിക്കന്‍ തന്തൂരി, ചിക്കന്‍... ചിക്കന്‍... ചിക്കന്‍... ഹോ! അതും എറണാകുളത്തു നിന്ന്!  ഓര്‍ത്തിട്ട് കൂടി പേടിയാകുന്നു. മനുഷ്യന് ഏറ്റവും വലിയ ആശ്വാസം ലഭിക്കുക വയറൊഴിയുമ്പോളാണത്രെ! അതെയോ...? പണ്ടെങ്ങോ ഒരു തെന്നാലിരാമന്‍ കഥയില്‍ വായിച്ചതാണ്! ഹൌ! ആ ഒരാശ്വാസത്തിന് വേണ്ടിയുള്ള അന്വേഷണമാരംഭിച്ചിട്ടിതിപ്പോള്‍ ദിവസം നാലുകഴിയുന്നു. സാരമില്ല, പണ്ട് ബുദ്ധനും ശങ്കരനുമൊക്കെ എത്രയലഞ്ഞിട്ടാ ബോധോദയം ഉണ്ടായത്, നിര്‍വാണസിദ്ധി നേടിയത്. അതുപോലെയൊരുദിവസം എനിക്കും കിട്ടുമായിരിക്കുമാശ്വാസം!

വിശപ്പ്‌ തീരെ ഇല്ല്യാണ്ടായ്! നാവിനു രുചി അറിയാന്‍ കൂടി കഴിയുന്നില്ല. ഇതിനി ഇങ്ങനെ തുടര്‍ന്നാല്‍ സംഗതി ഗുരുതരമാകും! ചേട്ടനോട് ചോദിക്കുക തന്നെ നിവൃത്തി..  കഴിഞ്ഞ 8 വര്‍ഷത്തോളമായ് ചേട്ടനിവിടെയുണ്ട`.  പല പല ഹോട്ടലുകളില്‍ നിന്നായ് പല പല നിറത്തിലുള്ള, പല പല രുചികളിലുള്ള വിഷം (ഭക്ഷണം) കഴിച്ച് നേടിയ ഒരു വലിയ അനുഭവസമ്പത്തുള്ള വ്യക്തിയാണ്, എന്തെങ്കിലുമൊരു മാര്‍ഗം പറഞ്ഞു തരാതിരിക്കില്ല, ഏതായാലും ഞാന്‍ കാര്യം അവതരിപ്പിച്ചു.

"അയ്യേ... ഇതാണോ വലിയ കാര്യം! നീ ഒരു കാര്യം ചെയ്, പോയി ആ ഗണപതി ഹോട്ടലില്‍ നിന്നൊരു മാസലദോശ വാങ്ങിക്കഴിക്ക് എല്ലാം ശരിയാകും!" ഇത് പറയുമ്പോള്‍ ചേട്ടന്‍റെ മുഖത്തുണ്ടായ നിസ്സാരഭാവവും ചിരിയും എന്നെ തെല്ലോന്നലോസരപ്പെടുത്തി. അതൊക്കെ പരീക്ഷിച്ചു ക്ഷീണിച്ചവശനായ് തളര്‍ന്നു തുടങ്ങി ഞാന്‍ എന്ന അറിവ്, ചേട്ടന് സംഭവത്തിന്‍റെ ഗുരുതരാവസ്ഥ നന്നായി  ബോധ്യമാക്കി കൊടുക്കത്തക്കതായിരുന്നു.

അഗാധമായ ഏതോ ചിന്തയിലെന്നപോലെ ചേട്ടന്‍റെ മുഖം കൂടുതല്‍ ഗൗരവമാര്‍ന്നതായ് തോന്നി! ഒരു പരിഹാര മാര്‍ഗം, അതിവിടെനിന്നു തന്നെ ലഭിക്കും എന്നെനിക്കുറപ്പായിരുന്നു. എന്‍റെ ആകാംക്ഷയുടെ പിരിമുറുക്കത്തിന് അയവെന്നോണം അവസാനം ചേട്ടന്‍ സംസാരിച്ചു തുടങ്ങി.
"നീ പറയുന്നത് കേട്ടിട്ട് സംഗതിയുടെ കിടപ്പത്ര പന്തിയല്ല. ഒരു ശ്രമം കൂടി നടത്തി നോക്കാം അതിലും വിജയിച്ചില്ലെങ്കില്‍... പിന്നെ എനിമയെ രക്ഷയുള്ളൂ."

"എനിമയോ അതെന്താ?"
എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു ചേട്ടന്‍റെ മുഖത്തുണ്ടായ ചിരി തന്നെ എനിക്ക് ധാരാളമായിരുന്നു. കൂടുതല്‍ മനസ്സിലാക്കുവാനും ചോദിച്ചറിയുവാനുമുള്ള സാവകാശം എനിക്കുണ്ടായിരുന്നില്ല... ഉരുണ്ടു കൂടി, പെയ്യുവാന്‍ കഴിയാതെ, വീര്‍പ്പുമുട്ടി നില്‍ക്കുന്ന കാര്‍മേഘങ്ങളുടെ കരി നിഴലുകള്‍ എന്‍റെ മുഖത്ത് കണ്ടിട്ടെന്നോണം ചേട്ടന്‍ വേഗം കാര്യം പറഞ്ഞു തന്നു.

പാളയന്തോടന്‍!! അതെ... പാളയന്തോടന്‍പഴം! കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ പഴം വാങ്ങാനിറങ്ങി. പുരകത്തുമ്പോള്‍ വാഴവെട്ടുന്നതുപോലെ ചേട്ടന്‍റെ വക വാങ്ങാനുള്ള  സാധനങ്ങളുടെ ഒരു ലിസ്റ്റും. ഒരു പേന(ചുവന്ന മഷി), നോട്ട് ബുക്ക്‌ , രണ്ടുരൂപയുടെ ചെറിയ കവര്‍ ഏരിയലിന്‍റെ സോപ്പ് പൊടി, ഷേവ് ചെയ്യാന്‍ ഒരു സെറ്റ് ബ്ലേഡ്. ഹോ ! എന്ത് പറഞ്ഞാലും ഇപ്പോള്‍ ഞാന്‍ അനുസരിക്കും അത് നന്നായിട്ട് ചേട്ടനറിയാം.

അങ്ങിനെ സകലതിലും വിരക്തനായ് മഹാപ്രസ്ഥാനത്തിനിറങ്ങിയ ധര്‍മ്മപുത്രരെപ്പോലെ ഞാന്‍ നടന്നു. ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നതായിരുന്നില്ല, മനസ്സില്‍ ഒരൊറ്റ ലക്‌ഷ്യം! ഒരേ ഓരോന്ന്! പാളയന്തോടന്‍പഴം !

കടയില്‍ ഒരല്പം തിരക്കുണ്ട്‌. സാധാരണയായ് ഈ സമയത്ത് തിരക്കുണ്ടാകാറുണ്ടെങ്കിലും വേഗം സാധനം കിട്ടാറുള്ളതാണ്. ഇന്നുപക്ഷെ കടയുടമസ്ഥന്‍റെ മകനാണെടുത്തു കൊടുക്കുന്നത്. കണക്കെഴുതുന്നതും പൈസ വാങ്ങുന്നതുമവന്‍ തന്നെ. ചുരുക്കി പറഞ്ഞാല്‍ അവന്‍ മാത്രമേയുള്ളൂ കടയില്‍... കാഴ്ചയില്‍ ഒരു പതിനാറു പതിനേഴു വയസ്സ് തോന്നിപ്പിക്കുന്ന പയ്യന്‍. കടയില്‍ നിന്ന്, എടുത്തുകൊടുത്തുള്ള പരിചയം പോര. ആളുകള്‍ ധൃതി കൂട്ടുന്നതിനനുസരിച്ച്  അവന്‍ കൂടുതല്‍ വെപ്രാളപ്പെടുന്നു, എടുത്തു കൊടുക്കുന്നതു മാറിപ്പോകുന്നു കൂട്ടുന്ന കണക്കുകള്‍ തെറ്റുന്നു അങ്ങിനെ ആകെ പ്രശ്നം. വാങ്ങാനെത്തിയ എല്ലാവര്‍ക്കും ആദ്യം വേണം. കരയുന്ന കുഞ്ഞിനെ പാലുള്ളൂവത്രേ! അപ്പോളെല്ലാ കുഞ്ഞുങ്ങളും കൂടി കരഞ്ഞാലോ? പാവം അമ്മയെന്തു ചെയ്യും?

ഏതായാലും ഞാനും കരഞ്ഞു.... ഉച്ചത്തില്‍... ഒടുവില്‍ അവനു മുന്‍പില്‍ എന്‍റെ ഊഴവുമെത്തി.  വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഓരോന്നായ് പറഞ്ഞു... വളരെ ധൃതിയില്‍ അവന്‍ കടയ്ക് മുന്നില്‍ തൂക്കിയിട്ടിരുന്ന കുലയില്‍ നിന്ന് ഒരു പടലപ്പഴം ഇരിച്ചെടുത്ത് ത്രാസ്സില്‍ വച്ച്  തൂക്കി. ഇല്ല... അരക്കിലോ പോലും ആയിട്ടില്ല. പടലയായ് അടര്‍ത്തിയെടുത്താല്‍ കൂടിപ്പോകുമോ എന്ന് ഭയന്ന് ആശാനോരോന്നോരോന്നായ് ഇരിച്ചെടുക്കാന്‍ തുടങ്ങി. കൃത്യം  ഒരു കിലോ! ഞാന്‍ ത്രാസ്സിലേക്ക് നോക്കി അവസാനം ഇരിച്ചെടുത്ത പഴങ്ങളെല്ലാം വിവസ്ത്രകളായ് ത്രാസ്സില്‍ വിശ്രമിക്കുന്നു. ഹാങ്കറില്‍ ഊരിയിട്ട കോട്ടുകള്‍ പോലെ അവയുടെ തൊലികള്‍ കുലയില്‍ തന്നെ കിടപ്പുണ്ട്. തര്‍ക്കിച്ചു നില്‍ക്കാനും ബഹളം വയ്കാനും എനിക്ക് സമയമില്ല... അങ്ങനെയെങ്കില്‍ അങ്ങനെ... സാധനങ്ങളെല്ലാം വാങ്ങി ഒരു കവറിലാക്കി ഞാന്‍ തിരിച്ചു നടന്നു.

തിരികെ മുറിയിലെത്തി സാധനങ്ങള്‍ ചേട്ടനെ എല്പിച്ചതിനു ശേഷം കുളിക്കുവാനായ് പോയ്‌. കുളി കഴിഞ്ഞു തിരികെയെത്തിയപ്പോള്‍ ചേട്ടന്‍ മുറിയിലില്ല, കറണ്ടും പോയിരിക്കുന്നു. മുറിയില്‍ കത്തിച്ചു വച്ചിരിക്കുന്ന മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ മേശപ്പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ടത് കവറില്‍ നിന്ന്‍ പഴം  രണ്ടായി പകുത്തെടുത്തു  വെളിയില്‍ വച്ചിരിക്കുന്നതാണ്. അതിലൊരു പങ്കു ചേട്ടനിരുന്ന ഭാഗത്തേക്ക് മാറ്റി വച്ചിരിക്കുന്നു. അതില്‍ പഴങ്ങളുടെ എണ്ണം കൂടുതലുമാണ്. സത്യംപറയാലോ... അതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. പങ്കുവയ്കുമ്പോള്‍ അത് കൃത്യം രണ്ടായി പങ്കുവയ്കെണ്ടതല്ലേ... അതല്ലേ അതിന്‍റെ  ശരി. ആ ദേഷ്യത്തില്‍, ഇത്തിരി കഷ്ടപ്പെട്ടിട്ടാണെങ്കിലും  ഞാനാ മാറ്റി  വച്ചിരുന്ന പഴം മുഴുവന്‍ ഒറ്റയിരുപ്പിനു കഴിച്ചു.

കറണ്ട് വന്നപ്പോഴേക്കും ചേട്ടനുമെത്തി.
    "ഡാ ഞാനിവിടെ മാറ്റി വച്ച പഴങ്ങളെന്തിയെ?"
ആ ചോദ്യം കൂടി  ആയപ്പൊഴേക്കും എന്‍റെ ദേഷ്യം ഇരട്ടിച്ചു.
   "ഞാന്‍ വിഴുങ്ങി  എന്തെയ്? "
ദേഷ്യത്തോടുകൂടിത്തന്നെയാണു ഞാനതുപറഞ്ഞത്. ചെട്ടനതത്ര രസിച്ചില്ലായെന്നെനിക്ക് മനസ്സിലായ്. അത്ര രൂക്ഷമായാണെന്നെയപ്പോള്‍  നോക്കിയത്. അങ്ങിനെ ദേഷ്യപ്പെടേണ്ടിയിരുന്നില്ലായെന്നെനിക്കും തോന്നി. ശ്ശെ! എവിടെയിരുന്നൂ  എനിക്കീ ദേഷ്യം. ഒരുപക്ഷെ മൂന്നാല് ദിവസമായ് വയറിനുള്ളില്‍ ഉരുണ്ടുകൂടിയിരുന്നതാവാം! 

ഏതായാലും ള്ളിലൊരു പടപ്പുറപ്പാടിനുള്ള ഒരുക്കങ്ങള്‍ ഞാനറിഞ്ഞുതുടങ്ങി. എന്‍റെ മുഖത്തെ ദേഷ്യവും, വെപ്രാളവും, പരവേശവുമൊക്കെ കണ്ടപ്പോള്‍, എന്തോ ഓര്‍ത്തിട്ടെന്നപോലെ ചേട്ടനറിയാതെ ചിരിച്ചുപോയി. അങ്ങിനെ ഞങ്ങള്‍ക്കിടയിലപ്പോളുണ്ടായ  കല്ലുകടിക്കുമൊരയവു വന്നു. 'എങ്കിലും... ചെട്ടനെന്തിനായിരിക്കും... ചിരിച്ചത് ???'

അതേപ്പറ്റി അധിക സമയം ആലോചിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഭൂതപ്പ്രീതിയ്ക്കുള്ള പൂജ ആരംഭിച്ചു കഴിഞ്ഞിരുന്നു. ശംഖനാദവും പെരുംമ്പറയും ഒന്നിച്ചു മുഴങ്ങുന്നതെനിക്ക് കേള്‍ക്കാം.... ഭ്രാന്തമായ ഒരാവെഗത്തോടെ നോവിന്‍റെ ചെറു കണങ്ങള്‍ ഒരിടത്തേയ്ക്കുമാത്രമായ്‌ ആവാഹിക്കപ്പെടുന്നതുഞ്ഞാനറിയുന്നു... മേഘഗര്‍ജ്ജനങ്ങളിലിളകിയാടുന്ന തെങ്ങിന്‍തലപ്പുകള്‍ക്കും മുകളില്‍ പെയ്തോഴിയുവാന്‍ വെമ്പല്‍ കൊള്ളുന്ന കാര്‍മേഘങ്ങള്‍ ആവേശത്തോടെ ഓടിയടുക്കുന്നതെനിക്കുകാണാം! ഇനിയെവിടെയും ഒരമാന്തമരുത്... ഞാനിറങ്ങിയോടി... സകല പാപങ്ങളും ഇറക്കിവയ്ക്കുവാനുള്ള ആവേശത്തോടെ....

At last the nature's call is on! അതെ... പ്രകൃതിയുടെ വിളി... വര്‍ഷങ്ങളോളം മഴ കിട്ടാതെ വരണ്ടു കീറിയ ഭൂമിയിലേക്ക്‌ കാലവസ്ഥാനിരീക്ഷകരുടെ സകല പ്രവചനങ്ങളും കീഴ്മേല്‍ മറിച്ചുകൊണ്ടൊരു ഗംഗാ പ്രവാഹം! 
തടുക്കുവാന്‍ പരമശിവന്‍റെ  ജടയില്ല. അതാരോ പിഴുതു മാറ്റിയിരിക്കുന്നു. താങ്ങുവാന്‍ ഭൂമിദേവിക്കുമാവില്ല! ഫലം ഉരുള്‍പൊട്ടലുകളും മഹാപ്രളയങ്ങളും. ഭൂമിയുടെതാണെങ്കിലും മനുഷ്യന്‍റെതാണെങ്കിലും സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തിയാല്‍ പിന്നെ നിലനില്‍പ്പിനു പ്രയാസപ്പെടും!

നാല് ദിവസം പിന്നെയും കഴിഞ്ഞിരിക്കുന്നു. ശക്തികുറഞ്ഞ മഴ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് പെയ്യുന്നുണ്ട്. ഞാനും തളര്‍ന്നു കഴിഞ്ഞു. ഇനി വയ്യ! "ഇതെന്തേ ചേട്ടാ ഇങ്ങനെ...? പാളയന്തോടന്‍ പഴത്തിനിത്ര ശക്ത്തിയോ...? " ചേട്ടന്‍റെ പൊട്ടിച്ചിരിയായിരുന്നു ഈ ചോദ്യത്തിനെനിക്ക് കിട്ടിയ മറുപടി. പേമാരി തുടങ്ങുന്നതിനും മുന്‍പ്, പൂജ തുടങ്ങുന്നതിനും മുന്‍പ് ചേട്ടന്‍റെ മുഖത്ത് ഞാന്‍ കണ്ട അതേ ചിരി! കൊലച്ചിരി!

"ഡാ...ഈ സോപ്പുപൊടിയിലെയ്... പഴം മുക്കി കഴിച്ചാ... ഇങ്ങനെയിരിക്കും!"
പറഞ്ഞതുമനസ്സിലാകാതെ തളര്‍ന്നവശതയാര്‍ന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു.  "ന്താ...! മനുഷ്യന് മനസ്സിലാകുന്ന ഭാഷേല് പറയ്‌യ്യോ?"
ചേട്ടന്‍: "ഡാ ഇനിയെങ്കിലും, കടയില്‍ നിന്ന് സാധനം വാങ്ങുമ്പോ... കവറ`പൊട്ടിക്കാതെ സോപ്പുപോടിയും, തൊലി ഇരിക്കാതെ പഴവും വാങ്ങാന്‍ പഠിക്കണം! അതല്ലെങ്കില്‍... രണ്ടും രണ്ടായ്‌ സൂക്ഷിച്ചു കൊണ്ടുവരാന്‍ പഠിക്കണം! മനസ്സിലായോ...? "
ഒന്നും മനസ്സിലാകാതെ നിന്ന എന്നോട് ചേട്ടന്‍ വീണ്ടും.
"നീയാ ഇരുട്ടത്തെടുത്ത് കഴിച്ചത്... സോപ്പുപൊടി പുരണ്ടിട്ടുഞാനെടുത്തു മാറ്റിവച്ച പഴങ്ങളായിരുന്നു!" 
സോപ്പുപോടിയും പഴവും, നല്ല ചേര്‍ച്ച! ഇതാണോ എനിമ?

തളര്‍ന്നവശനായിരിക്കുന്ന എനിക്കൊന്നും പറയുവാനുണ്ടായിരുന്നില്ല. ചിരിക്കുവാന്‍ കൂടി വയ്യാതായിരിന്നു. കറണ്ടില്ലാതിരുന്നതും, നാവിനു രുചിയറിയാന്‍ കഴിയാതിരുന്നതും, ചേട്ടനോടുള്ള ദേഷ്യവും പിന്നെ അപ്പോഴത്തെ അവസ്ഥയും ഒക്കെകൂടി ചേര്‍ന്നപ്പോള്‍ ആകെ ഭ്രാന്തു പിടിച്ചു... കഴിക്കുന്നതെന്താണെന്നു കൂടി ശ്രദ്ധിച്ചില്ല! ഒരു തളര്‍ന്ന ചിരിയോടെ ഞാന്‍ കസേരയിലെക്കമര്‍ന്നിരുന്നു .


Saturday 15 September 2012

ഒഴിമുറി

ഒഴിമുറി കണ്ടു. ഒരു കാലത്തിന്റെയും സംസ്കാരത്തിന്റെയും കഥ. പത്രക്കാര്‍ എഴുതിക്കൂട്ടിയത് വായിച്ചിട്ട് വേറെ എന്തൊക്കെയോ ആവും സിനിമ എന്ന് പ്രതീക്ഷിച്ചു ആണ് പോയത്. പക്ഷെ കേട്ടതിനെക്കാളും ഗംഭീരം ആയിരുന്നു കണ്ടത്.
ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സ
മ്പ്രദായതിന്റെ മുന്നില്‍ പെട്ട് സ്വന്തം അസ്ഥിത്വം നഷ്ടപെടുമോ എന്ന് ഭയക്കുന്ന ഒരു മനുഷ്യന്റെ മുന്‍ തലമുറയെയും പിന്‍ തലമുറയെയും ആവിഷ്കരികരിക്കുന്ന ചിത്രം. സ്നേഹം പുറത്തു കാണിക്കാത്ത ഒരു അച്ഛന്‍ ആണ് അയാള്‍, തന്റെ അച്ഛന്റെ ഗതി വരുമോ എന്ന ഭയം ആണ് അയാളെ നയിക്കുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളും മൂന്നു തലമുറയില്‍ പെട്ടവരാണ്. തലയുയര്‍ത്തി നില്‍ക്കുന്ന മൂന്നു സ്ത്രീകള്‍. അവരുടെ വഴികളും രീതികളും പക്ഷെ പലതാണ്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു ചെറിയ നേര്‍ക്കഴ്ചയും ചിത്രം നല്‍കുന്നു. പഴയ കാലത്തില്‍ തിരുവിതാംകൂറിന്റെ തെക്കന്‍ ഭാഗത്ത്‌ (ഇന്ന് തമിഴ് നാട്ടില്‍) നിലനിന്നിരുന്ന ഭാഷശൈലിയും വാക്കുകളും ചിത്രം മുന്നോട്ടു വയ്ക്കുന്നു. അത് പോലെ തന്നെ ആ കാലഘട്ടത്തില്‍ മരുമക്കത്തായം നില നിന്നിരുന്ന കുടുംബത്തിലെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും എല്ലാം ചിത്രത്തില്‍ വിഷയമാവുന്നു.

തലപ്പാവിന് ശേഷം ഒരു ചിത്രവുമായി എത്തുന്ന മധുപാല്‍ പ്രതീക്ഷകള്‍ തെറ്റിക്കുന്നില്ല എന്ന് മാത്രമല്ല, അതുയര്തുകായാണ് ഈ ചിത്രത്തിലൂടെ.
തമിഴ് സിനിമ മേഖലയില്‍ ഇതിനോടകം തന്നെ പ്രശസ്തി നേടിക്കഴിഞ്ഞ ജയമോഹന്‍ വളരെ ഭംഗിയായി തന്നെ ഈ കഥ നമുക്കായി മെനഞ്ഞു എടുത്തിരിക്കുന്നു.
നമ്മുടെ നാട്ടിലെ പ്രധാന ചേരികളായ Male Chauvinist, Feminist എന്ന ഒരു വിഭാഗത്തിലും ആര്‍കും പെടുത്താനാവില്ല ഈ ചിത്രത്തെ, എല്ലാവരുടെയും ഭാഗം, മനോനില, ചെയ്തികള്‍ , എല്ലാം അവരുടെ ഭാഗത്ത്‌ നിന്ന് ന്യായികരിക്കപെടുന്നു. ഇന്നയാള്‍ കുറ്റക്കാരന്‍ ഇന്നയാള്‍ ശരി എന്നൊന്നും നമുക്ക് പറയാന്‍ കഴിയില്ല.ജീവിതഗന്ധിയായ കഥ . എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ വ്യക്തിത്വം നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതില്‍ മധുപാലിനും, ജയമോഹനും നൂറു ശതമാനം വിജയം. ചില രംഗങ്ങളും ചില സംഭാഷണങ്ങളും ആരോച്ചകമായിരുന്നെങ്കിലും സിനിമയുടെ മൊത്തം ഭംഗിയില്‍ അത് പോറല്‍ ഏല്പിച്ചില്ല.

ലാലിന്‍റെ കരുത്തുറ്റ മറ്റൊരു കഥാ
പാത്രം. നന്ദുവും ഒട്ടും പിന്നിലല്ല. ശ്വേത മേനോന്‍,മല്ലിക, ഭാവന തുടങ്ങിയവര്‍ ഭേദപെട്ട പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. ആസിഫ് അലിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രം ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കു വേണ്ടി കഥ ഉണ്ടാക്കുകയല്ല, കഥക്ക് വേണ്ടി സിനിമ ഉണ്ടാക്കണം. അങ്ങനെ ഒരു സിനിമ ആണ് ഒഴിമുറി . നിലവാരം കുറഞ്ഞ സിനിമ വന്‍ കാശ് മുടക്കി എടുത്തിട്ട്, അതും അന്യഭാഷാ സിനിമകളില്‍ നിന്ന് നേരെ കോപ്പി അടിച്ചു കൊണ്ട് നിര്‍മിച്ചിട്ടു വെറും നിലാവരം കുറഞ്ഞ വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഒരു കാലത്തില്‍ ഒഴിമുറി വേറിട്ട്‌ നില്‍ക്കുന്നു.
Rating :- 4.5/5 Must Watch Movie

Thursday 13 September 2012

ബോണ്‍സായ്

ചില്ലിട്ട ചുവരുകളുടെ പിറകില്‍ നിന്ന് കൊണ്ട് പുറംകാഴ്ചകള്‍ കാണുകയായിരുന്നു ഞാന്‍. ഓഫീസ് കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ്‌ എന്റെ ഗ്രൂപ്പ്‌ ഇരുന്നിരുന്നത്. പടിഞ്ഞാറേ ഭാഗത്തേക്ക്‌ നോക്കി നില്‍ക്കുന്ന ചുവരിന്റെ പിന്നില്‍ നിന്ന് നോക്കിയാല്‍ കുറ്റിക്കാടുകള്‍ക്കും അപ്പുറം ആ ചെറിയ അരുവിക്കും അപ്പുറം എയര്‍പോര്‍ട്ടും അങ്ങോട്ട്‌ പറന്നു ഇറങ്ങുന്ന യന്ത്രപക്ഷികളെയും കാണാം. സായാഹ്നം ആണെങ്കില്‍ ചുവപ്പിന്റെയും മഞ്ഞയുടെയും വൈവിധ്യമാര്‍ന്ന കൂട്ടുകള്‍ ആകാശത്തെ ഫ്രെയ്മില്‍ വാരിവിതറിയിട്ടുണ്ടാവും. ജോലിഭാരം കൂടുമ്പോള്‍ അല്ലെങ്കില്‍ അത് വിരസമാവുമ്പോള്‍ ഈ സായാഹ്ന കാഴ്ച ഞാന്‍ കുറച്ചു നേരം നോക്കി നില്‍ക്കാറുണ്ട്. ഇന്നും അങ്ങനെ തന്നെ എത്തിയതാണ്. ഉച്ച മുതല്‍ കമ്പ്യുട്ടെറിനു മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇനിയും ഏറെ നേരം ചിലവിടേണ്ടി വരുമെന്നാണ് തോന്നുന്നത്. അങ്ങനെയിരിക്കുമ്പോള്‍ ആണ് തോന്നിയത്, ഈ ചില്ലുചുവരുകല്‍ക്കപ്പുറമുള്ള സൂര്യാസ്തമയത്തിന്റെ കാന്‍വാസ് ഒന്ന് കാണാന്‍. അരുവിക്കരയില്‍ എയര്‍പോര്‍ട്ട്‌ തുടനുങ്ങുന്നതിനു മുന്‍പ്, ഒരു ആല്‍മരം ഉണ്ട്. വള്ളികള്‍ പടര്‍ന്നു പടര്‍ന്നു  പന്തലിച്ചു നില്‍ക്കുന്ന ഒരു ആല്‍മരം. ആ ദൂരക്കാഴ്ചയില്‍ മരമെന്നു പറയാന്‍ ആകെയുള്ളത് ആ ആല്‍മരം മാത്രമാണ്. പിന്നയുള്ളത് എന്റെ മേശയില്‍ കമ്പ്യുട്ടെറിനു അരികില്‍ ഞാന്‍ വളര്‍ത്തുന്ന എന്റെ ബോണ്‍സായ് ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാന്‍ ജോലി ചെയ്യുന്ന ഈ മേഖലയെ പാര്‍ക്ക്‌ എന്നാണ് പറയുന്നെത്. കുട്ടിക്കാലത്ത് എനിക്ക് ഓര്‍മയുള്ളതു സുഭാഷ്‌ പാര്‍ക്ക്‌  ആണ് , നിറയെ മരങ്ങള്‍ പച്ചപ്പ്‌ പടര്‍ത്തി തണലേകി കാറ്റത്ത്‌  മെല്ലെ ഇളകിയാടി,  ആ പാര്‍ക്ക്‌ കായല്‍ക്കരയില്‍ നിലനിന്നിരുന്ന ആ കാഴ്ച കുട്ടിക്കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. പക്ഷെ ഇവിടെ അങ്ങനെയല്ല, ഈ ഐടി പാര്‍ക്കില്‍ മരങ്ങള്‍ ഇല്ല. ചില്ലിട്ട കെട്ടിടങ്ങളാണ് വീഥികളില്‍ തണല്‍ നല്‍കിയിരുന്നത് . നഗരം വേനലില്‍ ചുട്ടുപഴുക്കുമ്പോള്‍, ആ ചൂട് ഇരട്ടിയായി ആ വീഥികളില്‍ അനുഭവപ്പെട്ടിരുന്ന ഒരു പാര്‍ക്ക്‌. അവിടെ മരമെന്നു പറയാന്‍ ഞാന്‍ കണ്ടിട്ടുള്ളത് എന്റെ ബോണ്‍സായ് മരം മാത്രം. അത് ഒരു പാലമരം ആയിരുന്നു. ഒരു ആഗ്രഹത്തിന് പുറത്തു വാങ്ങിയതാണ്.

പാലമരം വാസസ്ഥലങ്ങളില്‍ നടരുതെന്നാണ് വിശ്വാസം, പണ്ടൊരിക്കല്‍ തറവാട് മുറ്റത്ത്‌ ഞാന്‍ ഒരു തൈ നടാന്‍ തുടങ്ങുമ്പോള്‍ എന്റെ അപ്പൂപ്പന്‍ എന്നെ വിലക്കിയത് അത് പറഞ്ഞാണ്.പാലപ്പൂക്കളുടെ സുഗന്ധം എനിക്കത്രക്കു ഇഷ്ടമായിരുന്നു. കാല്പനികതക്കു ലഹരി പകരുന്ന മണം. കേട്ട് തഴമ്പിച്ച യക്ഷി കഥകളിലെ യക്ഷിയും ഗന്ധര്‍വനും പാലമരവും സര്‍പ്പക്കാവും ഒക്കെ എന്റെ കുട്ടിക്കാലത്തെ അവധിക്കാല ഓര്‍മ്മകള്‍ ആണ്. തറവാടിന്റെ പുറകില്‍ നെല്പ്പാടമായിരുന്നു. പാടത്തിന്റെ വരമ്പത്ത് കൂടി നടന്നു നടന്നു എത്തുന്നത്ഒരു കാവിലാണ്. കാവിന്റെ മുന്‍വശത്ത് ഒരു ഗന്ധര്‍വ പ്രതിഷ്ഠ, മുകള്‍വശം തുറന്നിട്ട ഒരു ചെറിയ  ചതുരത്തില്‍ ആയിരുന്നു ഗന്ധര്‍വന്‍ കുടിയിരുന്നിരുന്നത്. അതിന്റെ കാരണം അപ്പൂപ്പന്‍ആണ് പറഞ്ഞു തന്നത്. "ഗന്ധര്‍വന്മാര്‍ പല തരങ്ങളിലുണ്ട്. അവരുടെ രീതികളും പലതു. നമ്മുടെ കാവില്‍  കുടിയിരിക്കുന്നത് ആകാശഗന്ധര്‍വനാണ് . രാത്രിയാവുമ്പോള്അവിടെ നിന്ന് പതുക്കെ പറന്നുയര്‍ന്നു  ആകാശ മാര്‍ഗം പോകും. പുലര്‍ച്ചെയുള്ള ഒരു യാമത്തില്‍ തിരികെ വന്നിരിക്കും." അപ്പൂപ്പന്‍ പറഞ്ഞു തന്നു. "എങ്ങോട്ടാ പോണത് ?" എന്റെ സംശയത്തിനു അപ്പൂപ്പന്‍ വ്യക്തമായ മറുപടി അന്ന് പറഞ്ഞു തന്നില്ല. പിന്നീട് 'ഞാന്‍ ഗന്ധര്‍വന്‍' സിനിമ കണ്ടപ്പോളല്ലേ കഥ പിടി കിട്ടുന്നത്. അപ്പോഴാ  മനസ്സിലായത് , എന്റെ ചേച്ചിമാര്എന്തിനു അതിലെ പോകാന്‍ഭയന്നിരുന്നത് എന്തിനെന്നു. ഗന്ധര്‍വന്‍ വശീകാരിച്ചാലോ എന്ന ഭയം അവര്‍ക്ക് ഒരു കാലം വരെയുള്ളതായി ഞാന്‍ ഓര്‍ക്കുന്നു

 
ക്ഷേത്രത്തിന്റെ തൊട്ടപ്പുറത്ത് സര്‍പ്പക്കാവ്. നിറയെ മരങ്ങളാണ്. അകത്തോട്ട്‌ നോക്കിയാല്‍ കുറ്റാകൂരിരുട്ട്. നട്ടുച്ച വെയിലത്തും ഇരുട്ട്. തീരെ വെളിച്ചം കടക്കില്ല. എപ്പോഴും ചീവിടുകളുടെയും, ഏതൊക്കെയോ കിളികളുടെയും ശബ്ദം. സര്‍വസമയവും ഒരു ഈര്‍പ്പം തങ്ങി നിന്നിരുന്നു, ഒരു കുളിര്‍മ ,ഏതു വേനല്‍ ചൂടിലും ,ഒരാള്‍ക്ക്‌  അവിടെ നിന്നാല്‍ തോന്നും. എപ്പോഴും മഞ്ഞളിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം അവിടെ പരന്നിരിക്കും. ദിവസവും ആരെങ്കിലുമൊക്കെ നൂറും പാലും കഴിപ്പിക്കുവാന്‍ വരും. പാല പൂത്തു കഴിഞ്ഞാല്‍ പിന്നെ മറ്റൊരു സുഗന്ധം. റിജുനേഷന്‍ എന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതിന്റെ അര്‍ഥം മനസിലാകുന്ന സമയമായപ്പോള്ആണ് പണ്ട് കാവില്നില നിന്നിരുന്നത് അത് തന്നെ ആല്ലേ എന്ന് തോന്നിയിട്ടുള്ളത്ഒരിക്കല്‍ ഞാന്‍  കാവില്‍ കയറിയിട്ടുണ്ട്. ഇന്നും മറക്കാനാവാത്ത അനുഭവം.

വേനലായാല്‍ പാടത്ത് കൊയ്ത്തു കഴിയും. പിന്നെ ക്രിക്കറ്റ്കളിയാണ്. നേരം പരപരാ വെളുക്കുമ്പോള്‍  മുതല്‍ കണ്ണില്ഇരുട്ട് കയറുന്നത് വരെ. പിന്നെ കുളത്തില്‍ ഒരു കുളി, അത്താഴം ഉറക്കം. അടുത്ത ദിവസവും ഇത് തന്നെ. കയ്യില്‍ കിട്ടുന്നത് തിന്നും, കണ്ണില്‍കണ്ടത് എടുക്കും, മനസ്സില്‍ തോന്നിയത് ചെയ്യും. അങ്ങനെ ഒരു ദിവസം. അമ്മാവന്റെ മകന്‍, ദീപു, അവന്ആണ് പന്തെറിയുന്നത് . ആദ്യ പന്ത് കുത്തി പൊങ്ങി എന്റെ തലയില്‍ വന്നു കൊണ്ടു. ഞാന്‍  താഴെ വീണു. അവന്പറഞ്ഞു "വലിയ സച്ചിന്ടെന്‍ടുല്‍ക്കര്‍ വന്നിരിക്കുന്നു. ഡാ ഇതാണ്ട ആംബ്രോസ്. കണ്ട ബൌന്‍സര്‍ വന്ന വരവ് കണ്ട ?" ആകാരത്തില്അവന്‍ ആംബ്രോസ് തന്നെ. പക്ഷെ സച്ചിനെ വെല്ലു വിളിക്കാന്‍ വളര്‍ന്നോ. അടുത്ത ബോള്‍. കണ്ണും പൂട്ടി ര്‍വശക്തിയുമെടുത്തു വെച്ച് കീറി. പന്ത് പറന്നു. കാവിലെ ഇലപ്പടര്‍പ്പുകളിലേക്ക് അത് പോയി. തലേ ദിവസം അമ്മാവന്‍ വാങ്ങി തന്ന പന്താണ്. കുറെ കാലം പുറകെ നടന്നപ്പോള്‍‍, വാങ്ങി തന്ന വില കൂടിയ ടെന്നീസ് ബോള്‍. അത് നഷ്ടപെട്ടാല്‍ അടിയുടെ പൂരം നടക്കും. എങ്ങനെയും അത് തപ്പി എടുക്കണം. ഞങ്ങല്‍ കാവിലേക്കു പോയി..

പുറത്തെങ്ങും പന്ത് കാണ്മാനില്ല. അകത്തു തന്നെ ആയിരിക്കും. ആര് പോകും, ര്‍ക്കും ദൌത്യം ഏറ്റെടുക്കാന്‍ ധൈര്യം ഇല്ല. ര്‍ക്കം തുടങ്ങി  പൊരിഞ്ഞു, പിന്നെ തീരുമാനം. അടിച്ചു പറപ്പിച്ചവന്‍തന്നെ എടുക്കണം. അത് എന്റെ തലയില്‍ തന്നെ. ചെയ്തിലേല്‍ പിന്നെ അവന്മാന്‍ കളിയ്ക്കാന്‍ കൂട്ടില്ല.  " ഡാ ര്‍പക്കാവാണ്. അകത്തു പമ്പ് ഉണ്ടാവുമോ?" ഞാന്ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. "പാമ്പ്അല്ലടാ ര്‍പ്പം. ര്‍പ്പം നമ്മളെ അങ്ങനെ കടിക്കില്ല. കണ്ടാല്‍ കൈ കൂപ്പി നില്‍ക്കണം. എന്നിട്ട് പന്തെടുക്കാന്‍വന്നതാണെന്ന് തൊഴുതു പറഞ്ഞാല്‍മതി." ദീപു പറഞ്ഞു.  "ശരിയായിരിക്കും" എനിക്കും തോന്നി. ധൈര്യം സംഭരിച്ചു അകത്തേക്ക് കയറാന്‍ തുടങ്ങി. കാലു നിലത്തു കുത്തിയപ്പോള്‍ ഭയങ്കര തണുപ്പ് കാലില്‍ അരിച്ചു കയറുന്നു. നിലത്തു നിറയെ ഇലകള്‍ ആയിരുന്നു. അതിന്റെ അടിയില്‍ ര്‍പ്പം തങ്ങി നിന്നിരുന്നു. പടര്‍ന്നിറങ്ങിയ വള്ളികള്‍ക്ക് ഇടയിലൂടെ ഞാന്‍പതുക്കെ മുന്നോട്ടു നീങ്ങി. തീരെ വെളിച്ചം ഇല്ല. പക്ഷികളുടെ കളകളപ്പ്, ചീവിടിന്റെ ശബ്ദം, ഉള്ള ചെറിയ വെളിച്ചത്തില്‍ ഞാന്‍ ബോള്തപ്പുകയാണ്‌. ഫ്ലൂസേന്റ്റ് പച്ച നിറമായിരുന്നു പന്തിനു. ഉള്ളില്‍ പേടി ഉറഞ്ഞു കൂടുന്നു. അകത്തു ഒരു കുളം. ഇലകള്‍ വീണു ചീഞ്ഞളിഞ്ഞു കറുത്ത വെള്ളം. എവിടെയോ ഒരനക്കം കേട്ടു. ഞാന്‍  ചുറ്റും കണ്ണോടിച്ചു, ഒന്നും കാണ്മാനില്ല. വീണ്ടും എന്തോ അനങ്ങി. അനക്കം കേട്ട ദിശയിലേക്ക് ഞാന്‍ സൂക്ഷിച്ചു നോക്കി. ചുറ്റും തണുപ്പ്. ശരീരത്തിന് മൊത്തം ഒരു കുളിര്. കാട് കറങ്ങുന്നത് പോലെ.  സിരകളില്‍ എന്തൊക്കെയോ ഇരച്ചു കയറുന്നത് പോലെ. പിന്നെ ഇരുട്ട്.ഒന്നും അറിയാത്ത ഇരുട്ട്, സുഖമുള്ള ഇരുട്ട്. പ്രകൃതിയുടെ രഹസ്യ കവാടങ്ങള്‍ ഞാന്‍ കടന്നപ്പോള്‍ വിസ്മയത്തിന്റെ അതിരുകലാവണം എന്റെ മനസ്സ് കടന്നത്‌.

കണ്ണ് തുറന്നപ്പോള്‍ഞാന്‍തറവാടിന്റെ ഉമ്മറത്താണു. അപ്പൂപ്പന്റെ വക ശകാരം."നിന്നോട് ആര് പറഞ്ഞു കാവില്‍കയറാന്‍‍. കാവ് തീണ്ടരുതെന്നു അറിയില്ലേ? നാഗരാജാവ് കുടിയിരിക്കുന്ന കാവാണ്‌. അവിടെ കയറാമോ ? ദോഷ പരിഹാരം ചെയ്യണം."
അടുത്ത ദിവസം സര്‍പ്പം പാട്ട് നടത്താന്‍ആള് വന്നു. കളമെഴുതി, വലിയ ഒരു കളം. വൈകുന്നേരമായപ്പോള്‍ ആളുകള്‍ ഒത്തുക്കൂടി. പൂക്കുല പിടിച്ചു പെണ്‍കുട്ടികള്‍ കളം നിറഞ്ഞാടി. എല്ലാവര്‍ക്കും പ്രസാദമൂട്ടും നടന്നു.

കാവ് തീണ്ടരുതെന്ന ആ വിശ്വാസം. അതെന്തിനെന്നു എനിക്കറിയില്ലായിരുന്നു അന്ന്. പിന്നീട് വളര്‍ന്നു വന്നപ്പോള്‍ ഞാന്‍ മനസിലാക്കി, ആ ചെറിയ വാക്യത്തിന്റെ വ്യാപ്തി. ഒരു പുരയിടത്തില്‍ ജനവാസ
ത്തിനോട് ചേര്‍ന്ന് പ്രകൃതിയെ ഒരു കന്യകയെ പോലെ സംരക്ഷിക്കുന്നു. ആരും തൊടാതെ, ഒരു ആവാസ കേന്ദ്രം. വെള്ളവും, ചെടികളും, മരങ്ങളും, ഔഷധ്യ സസ്യങ്ങളും, സര്‍പ്പവും, കിളികളും മനുഷ്യനാല്‍ സ്പര്‍ശിക്കപ്പെടാതെ. നമ്മുടെ സംസ്കാരം എത്ര വിശാലമായിരുന്നു, എത്ര ദീര്‍ഖവീക്ഷണം ഉള്ളവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.

ആ നെല്‍പ്പാടം പിന്നീട് കൃഷി ഇറക്കാതെ തരിശു ഭൂമിയായി. കാവും ആരാധനയും പക്ഷെ മുറക്ക് നടന്നു. പിന്നീടെപ്പഴോ സര്‍ക്കാരിന്റെ ഏതോ വികസന പദ്ധതിയുടെ പട്ടികയില്‍ ആ സ്ഥലവും അതിനോട് ചേര്‍ന്ന് കിടന്ന നീണ്ടു നിവര്‍ന്നു കിടന്ന നെല്‍വയലുകളും ഏറ്റെടുക്കപ്പെട്ടു. സര്‍പ്പങ്ങളെ കുടിയിറക്കി, മറ്റെവിടെയോ പാര്‍പ്പിച്ചു. പുനരധിവാസം, വികസനത്തിന്‌ മുന്നില്‍ എന്ത് സര്‍പ്പക്കാവ്
എന്ത് വിശ്വാസം. വര്‍ഷങ്ങള്‍ക്കു ഇപ്പുറം, കഴിഞ്ഞ മാസം ഞാന്‍ അവിടെയെത്തി. തറവാട് സ്ഥലം ചുരുങ്ങി ചുരുങ്ങി ഒരു മതില്‍ക്കെട്ടില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിന്റെ അപ്പുറത്ത് എന്തോ കെട്ടിടം പണികള്‍ നടപ്പുണ്ട്. സര്‍ക്കാര്‍ വക വികസനം ഒന്നുമല്ല. ആ ഭൂമി ഏതോ സ്വകാര്യ ഗ്രൂപ്പ്‌  നൂറു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തു. എന്താണാവോ പദ്ധതി. നീണ്ടു നിവര്‍ന്നു കിടക്കുന്ന വെളിമ്പ്രദേശം, കാവില്ല, മരങ്ങളില്ല, തണലില്ല, മഴയുമില്ല.

ഇന്ന് ഈ ചില്‍മേടയുടെ മുകളില്‍ നിന്ന് ഞാന്‍ കാണുന്ന ആ ആല്‍മരവും ഒരു തിരുശേഷിപ്പ് ആണ്. പണ്ട് ഇവടവും ഇത് പോലൊക്കെ ആയിരുനിരിക്കും. പ്രകൃതിയും മനുഷ്യനും തമ്മില്‍ അന്തരമില്ലതിരുന്ന ഒരു കാലത്തില്‍. അതിന്റെ ഓര്‍മയ്ക്ക് വേണ്ടി പോരടിച്ചു പടവെട്ടി നിന്ന് കാണണം ഈ പടുവൃക്ഷം. വീക്ഷണം ഇല്ലാത്ത വികസനത്തിന്‌ മുന്നില്‍, പണത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ഓട്ടത്തിന്റെ തിരക്കിലെ മറവിക്ക് മുന്നില്‍, നാളെയുടെ ദുരന്തത്തിന് ഒരു മുന്നറിയിപ്പ് നല്‍ക്കി
ഇന്നിനോട് മല്ലിട്ട് നിന്നതാവണം ആ മരം. 

ഇരുട്ട് പടര്‍ന്നിരിക്കുന്നു. റണ്‍വേയുടെ  അതിരുകള്‍ പ്രകാശ നിരകള്‍ ആയി കാണപ്പെട്ടു. തിരികെ സീറ്റിലേക്ക് നടക്കുമ്പോള്‍ മനസ്സ് ചിന്തയില്‍ തന്നെയായിരുന്നു. ഒടുക്കം കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ ബോണ്‍സായ് എന്റെ മുന്നില്‍ മെല്ലെ ഇളകി ആടി. ചിന്തകള്‍ക്ക് വിരാമമിടാന്‍ തുടങ്ങുമ്പോള്‍ ഒരു ചോദ്യം, സംശയം ബാക്കിയായി
നിന്നു. ഞാനും ഒരു ബോണ്‍സായ് അല്ലേ ? മനസ്സ് സുഷ്കിച്ച ഒരു സമൂഹത്തില്‍ കാഴ്ചപ്പാടിന്റെ വളര്‍ച്ച മുരടിച്ച ഒരു ബോണ്‍സായ് തലമുറയിലെ ഒരു ബോണ്‍സായ് മനുഷ്യന്‍.